സംസ്ഥാനത്ത് 15–18 പ്രായക്കാർക്ക് കോവിഡ് വാക്സീൻ നൽകുന്നതിനുള്ള റജിസ്ട്രേഷൻ തുടങ്ങി; കുത്തിവയ്പ് നാളെ ആരംഭിക്കും. കുട്ടികളുടെ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്സിൻ മാത്രമാകും നൽകുക. കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തശേഷം വാക്സിനേഷന് എത്തുന്നതാണ് നല്ലത്. റജിസ്റ്റർ ചെയ്യാൻ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കുന്നുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോട് റജിസ്ട്രേഷൻ നടത്തിയും കുത്തിവയ്പ് എടുക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്സീൻ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും പകർപ്പ് ശിശു ആരോഗ്യ ഓഫിസർക്കും (ആർസിഎച്ച് ഓഫിസർ) നൽകും.
ഈ മാസം 10 വരെ ബുധൻ ഒഴികെ, ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കു കുത്തിവയ്പ് ഉണ്ടാവും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധൻ ഒഴികെ ഞായറാഴ്ച ഉൾപ്പെടെ 4 ദിവസങ്ങളിൽ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കും. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് ബോർഡ് പ്രദർശിപ്പിക്കും. വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, റജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിലായിരിക്കും പിങ്ക് ബോർഡ്.
ബുധനും ഞായറും ഒഴികെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇവർക്കു വാക്സീൻ നൽകും. മുതിർന്നവരുടെ കേന്ദ്രം തിരിച്ചറിയാൻ നീല ബോർഡുകളായിരിക്കും സ്ഥാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക