ആലുവ : ആലുവ യുസി കോളജിനടുത്ത് പെരിയാറ്റിൽ പത്താംക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഫൊറൻസിക് പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.
ഇതോടെ വിദ്യാർഥിനിയുടെ മരണത്തിൽ പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു. ഡിസംബർ 23നാണ് വിദ്യാർഥിനിയെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് തടിക്കക്കടവു പാലത്തിനടിൽ മൃതദേഹം കണ്ടെത്തിയത്.
സ്കൂളിൽ പോയ പെൺകുട്ടിയെ വൈകിയും കാണാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ തടിക്കക്കടവ് പാലത്തിനടുത്തു കണ്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളിലും വിദ്യാർഥിനി ഈ പ്രദേശത്തുകൂടി കടന്നുപോയത് കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികൾ പാലത്തിനടുത്തു വിദ്യാർഥിനിയുടെ ബാഗും ചെരുപ്പും മറ്റും കണ്ടു.
തുടർന്ന് അഗ്നിശമന സേനയും പൊലീസും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. അടുത്ത ദിവസം നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരണത്തിനു പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ ചില പാടുകളിൽനിന്ന് പെൺകുട്ടി ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ സൂചന പൊലീസിനു ലഭിച്ചു.
തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈംഗിക പീഡനം സ്ഥിരീകരിച്ചത്. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വൈകാതെ ഇയാളെ കണ്ടെത്തുമെന്നു പൊലീസ് പറഞ്ഞു.
ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അടുപ്പം പുലർത്തിയിരുന്നവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നു സ്കൂൾ അധികൃതർ മൊഴി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക