ചെന്നൈ: തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്.
ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപം കാർത്തിക്, മഹേഷ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പ്രതികൾ പൊലീസിന് നേരെ ബോംബെറിഞ്ഞെന്നും ഇതേ തുടർന്ന് ആത്മരക്ഷാർത്ഥം വെടിവയ്ക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ പ്രതികരണം. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.
കൊലപാതകം നടന്ന ചെങ്കൽപ്പേട്ട് മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായി രണ്ട് ദിവസം മുൻപ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു. ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകൾക്കായുള്ള സ്പെഷ്യൽ എസ്.പിയായാണ് വെള്ളദുരൈ ചാർജ്ജ് എടുത്തത്. ഇദ്ദേഹം വീരപ്പൻ, അയോത്തിക്കുപ്പം വീരമണി ഏറ്റുമുട്ടൽ കൊലകളിൽ പങ്കെടുത്തയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക