കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി നീതുവിനെ സഹായിച്ച ആൾ പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. നീതുവിനെ സഹായിച്ചത് കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോട്ടയത്തേക്ക് കൊണ്ടുവരികയാണ്. നീതുവിനെ ചോദ്യം ചെയ്ത പൊലീസ് സംഘം ഇബ്രാഹിം ബാദുഷയെയും ചോദ്യം ചെയ്യും. നീതു പൊലീസിനോട് പറഞ്ഞ കാര്യങ്ങളിൽ വ്യക്തത തേടാനാണ് പൊലീസ് നീക്കം. തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു. മകനൊപ്പം ഏറെ നാളായി ഇവർ എറണാകുളത്താണ് ഇവർ താമസിക്കുന്നത്. ഭർത്താവ് സുധീഷ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്.
ജനുവരി നാലിനാണ് നീതു കോട്ടയം മെഡിക്കൽ കോളേജിനടുത്തെ ഹോട്ടലിൽ മുറിയെടുത്തെന്ന് ഹോട്ടൽ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘ഒരു കുട്ടിക്ക് ഒപ്പമാണ് നീതുവെത്തിയത്. കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖയും നൽകിയതിനാൽ റൂം നൽകി. മെഡിക്കൽ കോളേജിൽ ചെക്കപ്പിനാണെത്തിയതെന്നാണ് ഹോട്ടലിൽ പറഞ്ഞിരുന്നത്’. ഇന്ന് നവജാതശിശുവുമായി എത്തിയപ്പോൾ സംശയം തോന്നിയെന്നും ഡ്രൈവർ അലക്സും സംശയം പറഞ്ഞപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും ഹോട്ടൽ മാനേജർ സാബു വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക