കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായി. കുട്ടിയെ തട്ടിയെടുക്കാൻ ആശുപത്രിക്കുള്ളിൽ ആരും പ്രതിയെ സഹായിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വംനൽകിയ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ തോമസ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ചയില്ല. മുൻകൂട്ടി തയ്യാറായി നടത്തിയ തട്ടിയെടുക്കൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഉടൻ ആരോഗ്യവകുപ്പിന് കൈമാറും. തോമസ് മാത്യു ശനിയാഴ്ച ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മ അശ്വതി, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ, നേഴ്സുമാർ, ഡോക്ടർമാർ മറ്റ് ജീവനക്കാർ എന്നിവരിൽനിന്ന് മൊഴിയെടുത്തു. ആശുപത്രി ആർഎംഒ ആർ പി രഞ്ചൻ, ഡെപ്യൂട്ടി സൂപ്രണ്ട് ആർ രതീഷ്, നേഴ്സിങ് സൂപ്രണ്ട് സുജാത എന്നിവർ അംഗങ്ങളായി ആശുപത്രി സൂപ്രണ്ട് നിയോഗിച്ച മൂന്നംഗസമിതിയുടെ അന്വേഷണറിപ്പോർട്ടും പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ഡിഎംഇക്ക് സമർപ്പിച്ചു.
രണ്ടു റിപ്പോർട്ടിലും ആശുപത്രിയിൽ സുരക്ഷാസംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ജീവനക്കാർ തിരിച്ചറിയൽ കാർഡ് ധരിക്കുക, എല്ലാ വാർഡിലും പ്രധാനയിടങ്ങളിലും പുതുതായി നിരീക്ഷണ ക്യാമറ സ്ഥാപിക്കുക, സുരക്ഷ ജീവനക്കാരുടെ ഒഴിവ് നികത്തുക, ഗൈനക്കോളജി വിഭാഗത്തിലെ സുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടുകളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക