കോവിഡ് പരിശോധനാ മാര്‍ഗരേഖ പുതുക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.). കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവര്ക്കും ഇനി മുതല്‍ പരിശോധന നടത്തേണ്ടതില്ല. പകരം പ്രായമായവര്‍ക്കും അനുബന്ധ രോഗാവസ്ഥയുള്ളവര്‍ക്കും മാത്രം പരിശോധന നടത്തിയാല്‍ മതി.
ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങള്‍ ഉള്ളവരും പരിശോധിക്കണം. 60 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശ-വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവരും പൊണ്ണത്തടിയുള്ളവരേയുമാണ് ‘അറ്റ് റിസ്ക്’ പട്ടികയില്‍ പെടുത്തിയിരിക്കുന്നതെന്ന് കോവിഡ് പരിശോധിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഐ.സി.എം.ആര്. പറഞ്ഞു. ചികിത്സിക്കുന്ന ഡോക്ടറുടെ വിവേചനാധികാരം അനുസരിച്ച് പരിശോധനകള്‍ നടത്താമെന്നും ഐ.സി.എം.ആര്. വ്യക്തമാക്കി.
അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കോവിഡ് പരിശോധന തടസ്സമാകരുതെന്നു മാര്‍ഗരേഖയില്‍ പറയുന്നു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ, ശസ്ത്രക്രിയ അല്ലെങ്കില്‍ ശസ്ത്രക്രിയേതര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ അല്ലെങ്കില്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത പക്ഷം പരിശോധന നടത്താന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക