ഇടുക്കി: ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ അക്രമം അഴിച്ചു വിടാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആഹ്വാനം ചെയ്തെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ്. ധീരജിന്റെ ഇടനെഞ്ചിൽ കത്തി കുത്തിയിറക്കിയത് എസ്ഡിപിഐ മോഡലിലാണെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനിയറിംഗ് കോളേജിൽ നടന്നത് ആസൂത്രിത കൊലപാതകമാണ്. സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് നിഖിൽ പൈലി കത്തിയുമായി കോളേജിൽ വന്നതെന്ന് വ്യക്തമാക്കണം. യൂത്ത് കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നത് എസ്എഫ്ഐയുടെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസിനും കെ സുധാകരനുമെതിരെ- രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമും രംഗത്തു വന്നു. കൽപിത കഥകൾ മെനയാന്‍ സുധാകരൻ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കൊലകത്തിയില്ലാതെ സുധാകരന് രാഷ്രീയം നടത്താൻ അറിയില്ലെന്നും കൊലപാതകത്തെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും റഹീം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക