ചുരുളി സിനിമ കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പൊലീസ് സംഘം. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോൾ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ
എഴുതാനുള്ളത് “ചുരുളി ” എന്ന ചിത്രത്തിന്റെ കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ പറ്റിയോ അല്ലെങ്കിൽ സംവിധാനത്തെ കുറിച്ചോ അല്ല.
സായാഹ്ന ചർച്ചകളിലിൽ നിന്നുള്ള ഒരു പ്രയോഗം കടമെടുത്താൽ “അരിയാഹാരം കഴിക്കുന്ന ” ഒരാളിന്റെ പരിദേവനമാണെന്നു മാത്രം കരുതിയാൽ മതി ….”അമ്മയാണെ സത്യം ” എന്ന എന്റെ ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച ഇൻസ്പെക്ടർ നാരായണൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ….
.”ചോദിക്കേണ്ടത് ചോദിക്കേണ്ട നേരത്തു ചോദിക്കണം …….” ഇനി കഥയിലേക്ക് കടക്കാം …..”ചുരുളി” എന്ന ചിത്രം OTT ൽ റിലീസായത് സ്ഫോടനാന്മകമായിട്ടാണ് . ഏവർക്കും അതിന്റെ കാരണം അറിയാവുന്നതു കൊണ്ട് അതിനി പരത്തുന്നില്ല ..
റിലീസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ ദൃശ്യ മാധ്യമങ്ങളുടെ സായാഹ്ന ചർച്ചകളിൽ ‘ തലങ്ങിനേം വിലങ്ങിനേം ‘ സമഗ്രമായ ചർച്ചകൾ നടന്നതു കൊണ്ടു ഐ സി യൂ വിലേക്കു യാത്ര വെടിഞ്ഞും രോഗി ചുരുളി കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്. സമൂഹത്തിന്റെ സാംസ്കാരിക ഇടനാഴികളിൽ ഒരു പാട് ചോദ്യങ്ങൾ അപ്പോൾ പ്രതിധ്വനിച്ചു കേട്ടു.
“എന്തായിത് ?” “എന്താ ഈ കേൾക്കുന്നത് ?” ” ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ ?” “തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്കാരിക നായകന്മാരൊക്കെ എവിടെ പോയി ?” (അതിൽ ഈ എഴുതുന്നവനും ഉൾപ്പെടും എന്നുവെച്ചോള്ളൂ ) “സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കൾ ഇതൊന്നും അറിഞ്ഞില്ലേ?”
ഈ ചോദ്യങ്ങളും, ഫലത്തിൽ ‘വിലക്കപ്പെട്ട കനി ‘ തിന്നാനുള്ള മനുഷ്യന്റെ വാസനയെ ഇരട്ടിപ്പിച്ചു . ചുരുക്കിപ്പറഞ്ഞാൽ നിർമ്മാതാക്കൾക്ക് ഏറെ പരസ്യം ചക്കാത്തിന് കിട്ടി ..
ഇപ്പോൾ പത്രത്തിൽ കണ്ട ഒരു വാർത്തയാണ് അരിയാഹാരമാണ് കഴിക്കുന്നത് എന്ന എന്റെ അഹങ്കാരത്തെ വല്ലാതെ പ്രകോപിപ്പിച്ചത് … പ്രസ്തുത ചിത്രത്തിൽ ‘മോശമായ’ എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്താൻ പോലീസ് പുറപ്പെടുന്നുവത്രെ !
ഈ ചിത്രം സോണി ലൈവ് എന്നെ OTT യിൽ പ്രദർശനം തുടങ്ങിയത് 2021 നവംബർ 19 നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ..ഇന്ന് 2022 ജനുവരി 12 ആകുമ്പോൾ ഏതാണ്ട് രണ്ടു മാസത്തോളമായി .
ചിത്രം കണ്ടവരും , ചാനലുകളിൽ കണ്൦ക്ഷോഭം നടത്തിയവരും കൂടി സഹകരിച്ചപ്പോൾ കാണേണ്ടവരൊക്കെ നേരിട്ടും പാത്തും പതുങ്ങിയും കണ്ടു കഴിഞ്ഞു. ആ നിലക്ക് ഇനി പോലീസ് മുഖേനയുള്ള ഒരു പഠനത്തിന് എന്ത് പ്രസക്തിയാണുള്ളത് ?
പണ്ടുള്ളവർ പറഞ്ഞു കേട്ടത് ഓർമ്മ വരുന്നു …. “പശുവും ചത്തു ; മോരിലെ പുളിയും പോയി ….. ഇനി എന്ത് പഠനം ? പോലീസിന്റെ സമയത്തിനും വിലയില്ലേ ? മ
ലയാളം അത്ര വശമില്ലാത്തവർക്കായി ഇംഗ്ളീഷിൽ ഒരു വരി എഴുതിയേക്കാം …അത് കൂടി വായിച്ചിട്ട് നിങ്ങൾ സ്വന്തം അഭിപ്രായങ്ങൾ കുറിച്ചാട്ടെ… “OPERATION SUCCESSFUL ; BUT PATIENT DIED …” that’s ALL your honour !
പ്രതികരിക്കാൻ ഇവിടെ എഴുതുക