കണ്ണൂർ: ആറളം ഫാമിലെ കൃഷിയിടം താവളമാക്കിയ കാട്ടാനക്കൂട്ടത്തിൽ 21 എണ്ണത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കയറ്റിവിട്ടു. 40-ലധികം ആനകൾ ഫാമിനുള്ളിലുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച ഫാമിനുള്ളിൽ കാട്ടാനയുടെ കുത്തേറ്റ് ചെത്തുതൊഴിലാളി റിജേഷ് മരിച്ചിരുന്നു. ഇതേത്തുടർന്ന് രോഷാകുലരായ നാട്ടുകാർ ഡി.എഫ്.ഒ. ഉൾപ്പെടെയുള്ള വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു.
ഫാമിനുള്ളിൽനിന്നും ജനവാസമേഖലയിൽനിന്നും കാട്ടാനകളെ വനത്തിലേക്ക് ഉടൻ തുരത്താമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ തുരത്തൽ ആരംഭിച്ചത്.
സംരക്ഷിത വനമേഖലയിൽനിന്ന് 15 കിലോമീറ്റർ പിന്നിട്ടെത്തിയ ആനക്കൂട്ടത്തെ വളരെ സാഹസികമായാണ് വനത്തിലേക്ക് തുരത്തിയത്. ജനവാസമേഖല പാലപ്പുഴയോട് ചേർന്ന ഫാമിന്റെ അതിർത്തിയിൽ വരുന്ന ഒന്ന്, രണ്ട് ബ്ലോക്കുകളിലായിരുന്നു ഇരുപതോളം വരുന്ന ആനക്കൂട്ടം. ഒന്നാം ബ്ലോക്കിലെ തെങ്ങിൻതോപ്പിൽനിന്നാണ് തിങ്കളാഴ്ച കൂട്ടംതെറ്റിനിന്ന മോഴയാന റിജേഷിനെ ആക്രമിച്ചത്. ചെത്ത് തൊഴിലാളികളാണ് ആനക്കൂട്ടത്തിന്റെ സഞ്ചാരപാത വനപാലക സംഘത്തിന് കൈമാറിയത്.
ഒന്ന്, രണ്ട് ബ്ലോക്കുകളിൽനിന്ന് കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തുകൂടി കീഴ്പള്ളി-പാലപ്പുഴ റോഡ് കടത്തി ഫാം സ്കൂളിന് സമീപത്തുകൂടി വനമേഖലയോട് ചേർന്ന കോട്ടപ്പാറ വരെ ആനകളെ എത്തിച്ചു. ഇതിൽ 11 എണ്ണം തിരിഞ്ഞോടി നാലാം ബ്ലോക്കിലേക്ക് കടന്നു. അവശേഷിക്കുന്ന 10 എണ്ണത്തെ കോട്ടപ്പാറവഴി ആറളം വന്യജീവിസങ്കേതത്തിലേക്ക് കടത്തിവിടുകയായിരുന്നു.
ആറളം വൈൽഡ് ലൈഫ് വാർഡൻ സുധീർ നരോത്തിന്റെ നേതൃത്വത്തിൽ കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റർ പ്രകാശൻ, ഇരിട്ടി ഫോറസ്റ്റർ ജിജിൽ, റാപ്പിഡ് റസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽനിന്നുള്ള ജീവനക്കാരും ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 40-ഓളം പേർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആനകളെ തുരത്തിയത്.
ഫാമിനുള്ളിൽ അവശേഷിക്കുന്ന ആനകളെ അടുത്തദിവസങ്ങളിൽ വനത്തിലേക്ക് തുരത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക