ഇടുക്കിയിലെ രവീന്ദ്രൻ പട്ടയത്തെ സിപിഐ തള്ളിപ്പറഞ്ഞ ശേഷവും അതിനെ ന്യായീകരിക്കുന്ന പ്രസ്താവന മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിൽ നിന്നുണ്ടായത് തെറ്റാണെന്നു സിപിഐ സംസ്ഥാന നിർവാഹകസമിതി വിലയിരുത്തി. പട്ടയത്തെ പരസ്യമായി ന്യായീകരിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.
നിയമസാധുതയില്ലാത്ത രവീന്ദ്രൻ പട്ടയങ്ങൾ പൂർണമായും റദ്ദാക്കി പകരം അർഹരായവർക്ക് നിയമ സാധുതയുള്ള പട്ടയം നൽകാൻ എൽഡിഎഫും കഴിഞ്ഞ സർക്കാരും എടുത്ത തീരുമാനം നടപ്പാക്കാനാണ് സിപിഐയുടെ റവന്യു മന്ത്രി കെ.രാജൻ മുതിർന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. അതിനെ ദുർബലപ്പെടുത്തുന്ന പ്രതികരണമാണ് ഇസ്മായിലിൽ നിന്നും ശിവരാമനിൽ നിന്നും ഉണ്ടായത്.
റവന്യു വകുപ്പിന്റെ നടപടികളെ ചോദ്യം ചെയ്ത ശിവരാമന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. ദേശീയ നിർവാഹകസമിതി അംഗമായ ഇസ്മായിലിന്റെ നിലപാട് കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് ചെയ്യും.മൂന്നാറിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി കുടിൽകെട്ടി താമസിക്കുന്ന അർഹരായവർക്കാണ് അന്നു പട്ടയം നൽകിയതെന്ന് രവീന്ദ്രൻ പട്ടയ കാലത്ത് റവന്യു മന്ത്രിയായിരുന്ന ഇസ്മായിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അന്നു ന്യൂനത സംഭവിച്ചില്ലെന്നും പിന്നീട് അനധികൃതമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഇസ്മായിൽ പറഞ്ഞു. പാർട്ടി നിലപാടിനു വിരുദ്ധമായ പ്രതികരണമാണ് ഇതെന്നു യോഗത്തിൽ ഉയർന്ന അഭിപ്രായം സെക്രട്ടറി കാനം രാജേന്ദ്രൻ അംഗീകരിച്ചു. ഇടുക്കിയിൽ ഇതു സംബന്ധിച്ച് നടന്ന ഏഴു സർവകക്ഷി യോഗങ്ങളിൽ ഉയർന്ന വികാരം കണക്കിലെടുത്താണ് സിപിഎമ്മും സിപിഐയും സർക്കാരും അതു നിയമവിരുദ്ധ പട്ടയമാണെന്നു വിലയിരുത്തിയത്.
സിപിഐ ഓഫിസിനു ലഭിച്ച പട്ടയം റദ്ദാക്കണമെന്നു തന്നെ പാർട്ടി ആവശ്യപ്പെട്ടതാണ്. ഇതെല്ലാം കഴിഞ്ഞ ശേഷം പട്ടയത്തെ ഇസ്മായിലും ശിവരാമനും ന്യായീകരിക്കാൻ പാടില്ലായിരുന്നുവെന്നു കാനം പറഞ്ഞു. നേരത്തേ ഇസ്മായിലിന്റെ നിലപാടിനെക്കുറിച്ചു കാനത്തോടു മാധ്യമങ്ങൾ ചോദിച്ചപ്പോൾ അത് അദ്ദേഹത്തോടു ചോദിക്കണമെന്നു കാനം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക