റൺവേയിൽ വിമാനം ഇടിച്ചിറക്കിയെന്ന കേസിൽ പൈലറ്റിന് 85 കോടി രൂപ പിഴ. മധ്യപ്രദേശ് സ്വദേശിയായ ക്യാപ്റ്റൻ മജീദ് അക്തറിനാണ് സർക്കാർ വക ഇരുട്ടടി.
കോവിഡ് മൂർധന്യകാലത്ത് രോഗികൾക്കുള്ള മരുന്നുമായി എത്തിയപ്പോഴായിരുന്നു ഗ്വാളിയാർ വിമാനത്താവളത്തിലെ ക്രാഷ്ലാൻഡിങ്.
ഗ്വാളിയാർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ അറസ്റ്റർ ബാരിയറിൽ വിമാനം ഇടിച്ചുവെന്നാണ് പൈലറ്റിനെതിരെയുള്ള കുറ്റം.
കഴിഞ്ഞാഴ്ചയാണ് വിമാനത്തിന്റെ വിലയായ 60 കോടിയും പുതിയ വിമാനം വാങ്ങുന്നത് വരെയുള്ള കാലയളവിൽ ഉപയോഗിക്കാൻ സ്വകാര്യ വിമാനം വാടകയ്ക്ക് എടുക്കാൻ 25 കോടി രൂപയും നൽകണമെന്നായിരുന്നു നോട്ടീസ്.
മെയ് 7, 2021 നായിരുന്നു 71 ബോക്സ് റെംഡെസിവിർ മരുന്ന് മജീദ് അഹമ്മദാബാദിൽ നിന്നും ഗ്വാളിയാറിലേക്ക് എത്തിച്ചത്.
വിമാനം ക്രാഷ്ലാൻഡ് ചെയ്തതോടെ നിസാര പരുക്കുകളോടെ മജീദും സഹ പൈലറ്റും രക്ഷപെടുകയായിരുന്നു. അപകടത്തെ തുടർന്ന് മജീദിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സർക്കാർ സസ്പെൻഡ് ചെയ്തു.
നോട്ടീസിന് വിശദീകരണം നൽകിയ ക്യാപ്റ്റൻ ഇൻഷൂറൻസ് അടക്കമുള്ള രേഖകളില്ലാതെയാണോ മധ്യപ്രദേശ് സർക്കാർ ഇത്രയും കാലം വിമാനം പറത്താൻ അനുവദിച്ചിരുന്നതെന്ന് ചോദിക്കുന്നു.
അറസ്റ്റർ ബാരിയർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നകാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരാണ് വിമാനം തകർന്നതിന്റെ ഉത്തരവാദിയെന്നും ചിലവ് പൈലറ്റിൽ നിന്ന് ഈടാക്കുന്നത് ശരിയല്ലെന്നും വിദഗ്ധരും പറയുന്നു.
ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന ബീച്ച്ക്രാഫ്റ്റ് കിങ് വിമാനം 65 കോടി രൂപയ്ക്ക് 2019 ലാണ് മധ്യപ്രദേശ് സർക്കാർ വാങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക