തിരുവനന്തപുരത്ത് സസ്യതൈ വില്പനകേന്ദ്രത്തില് യുവതിയെ കൊല്ലപ്പെടുത്തിയ പ്രതി ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറില്‍ രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടന്ന അമ്പലമുക്കില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മുട്ടടയിലിറങ്ങിയ പ്രതി അവിടെ നിന്ന് സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കേശവദാസപുരം ഭാഗത്തേക്ക് പോയതായി പൊലീസ് കണ്ടെത്തി. പ്രതിയാണെന്ന് അറിയാതെ കഴിഞ്ഞ ഞായാറാഴ്ച ഇയാള്‍ക്ക് ലിഫ്റ്റ് കൊടുത്ത സ്കൂട്ടര്‍ ഉടമ പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
കൊലക്ക് ശേഷം മുട്ടയിലെത്തിയ പ്രതി സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചാണ് രക്ഷപെടുന്നത്. 12.11ന് ഇയാള്‍ കേശവദാസപുരം ഭാഗത്തേക്ക് യാത്ര ചെയ്തു .ലിഫ്റ്റ് കൊടുത്തയാളുടെ സഹായം തേടിയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇയാള്‍ എവിടേക്കാണ് പോയതെന്നും സംസാര ശൈലിയും കൃത്യമായി അറിയാന്‍ ഇയാള്‍ക്ക് ലിഫ്റ്റ് കൊടുത്ത സ്കൂട്ടര്‍ ഉടമയ്ക്ക് സഹായിക്കാനാകുമെന്ന് പൊലീസ് അറിയിച്ചു.
കുറ്റകൃത്യം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രതിയുടെ നീക്കങ്ങളെന്ന് പൊലീസിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡില്‍ സിസിടിവി ക്യാമറകള്‍ കാണുന്ന ഭാഗങ്ങളില്‍ പ്രതി മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിനീതയെ തന്നെയാണോ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടത് അതോ മോഷണത്തിനായി ആരെയെങ്കിലും കൊല്ലാനാണോ ലക്ഷ്യമിട്ടതെന്ന സംശയം ബലപ്പെടുകയാണ്. സിസിടിവി ക്യാമറകള്‍ക്ക് പുറമേ പ്രതിയുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന സംശയത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക