കൊച്ചി: കലൂരിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
വ്യാഴാഴ്ച രാത്രിയാണ് കൊച്ചി കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാർ പിടികൂടി നോർത്ത് പോലീസിന് കൈമാറുകയായിരുന്നു.
അപകടമുണ്ടാക്കിയ യുവാക്കൾ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അപകടസമയം കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ പ്രതികൾ കാറിൽ നിന്ന് മാറ്റുകയായിരുന്നു. സമാനമായ രീതിയിൽ കൂടുതൽ സ്കൂൾ കുട്ടികൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നാളെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക