കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഇന്ന് മുതൽ കർശന പരിശോധന. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്ന കടകളിലാണ് പരിശോധന നടത്തുക.
വെള്ളമെന്ന് കരുതി കുട്ടികൾ ആസിഡ് കുടിച്ച് പൊള്ളലേറ്റതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കുന്നതിനായി നേർപ്പിക്കാത്ത അസറ്റിക്ക് ആസിഡ് ഉപയോഗിക്കുന്നണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക്ക് ആസിഡ് ഉപയോഗിക്കാനാകൂ. പരിശോധനയോടൊപ്പം വ്യാപാരികളെ ബോധവത്ക്കരിക്കാനുള്ള നടപടികളും കോർപ്പറേഷൻ സ്വീകരിക്കും.
ആസിഡ് കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റ വിവരം പുറത്ത് വന്നതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കടകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു.
കടകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച ശേഷം അനുവദനീയമായതിനേക്കാൾ വീര്യത്തിൽ ആസിഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കും. അതേസമയം ആസിഡ് കുടിച്ച് പൊളലേറ്റ കുട്ടികൾ പയ്യനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക