രണ്ട് മനുഷ്യരെ വയറ്റിലാക്കിയ മുതലയുടെ മരണകാരണം ടെന്‍ഷനടിച്ചെന്ന് കണ്ടെത്തല്‍ .ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളില്‍ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ മരണം മാനസിക പിരിമുറുക്കം മൂലമാണെന്ന കണ്ടെത്തലാണ് പുറത്തു വരുന്നത്.
21 അടി നീളമുള്ള കൂറ്റന്‍ മുതല 2013ലാണ് മരിച്ചതെങ്കിലും മരണകാരണം ചര്‍ച്ചയാകുന്നത് ഇപ്പോഴാണ്. 2012ല്‍ ഗിന്നസിലിടം നേടിയ മുതലയാണ് ലോലോങ്.
എന്നാല്‍ ഉപ്പുവെള്ളത്തില്‍ കഴിയുന്ന ഏറ്റവും വലിയ മുതലയെന്ന ഖ്യാതി കരസ്ഥമാക്കിയ ലോലോങ്ങിന്റെ അന്ത്യം ടെന്‍ഷനിടിച്ചിട്ടാകുമെന്ന് ആരും കരുതിയില്ല. രണ്ട് മനുഷ്യരെ വയറ്റിലാക്കിയതിന് പിന്നാലെയാണ് മുതലയ്ക്ക് മാനസിക പിരിമുറുക്കം ആരംഭിച്ചതെന്ന് അധികൃതര്‍ പറയുന്നു.
ഫിലിപ്പീന്‍സിലെ ബുനാവാനില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയെ മുതല ഭക്ഷണമാക്കിയെന്ന വിവരം ലഭിച്ചതോടെയാണ് അധികൃതര്‍ ലോലോങ്ങിനെ പിടികൂടി തടവിലാക്കിയത്.
രണ്ട് വര്‍ഷം മുമ്പ് 12 വയസുള്ള പെണ്‍കുട്ടിയെയും മുതല ഭക്ഷണമാക്കിയിരുന്നു.ഏതാണ്ട് ഒരു ടണ്ണായിരുന്നു ലോലോങ്ങിന്റെ ഭാരം. മത്സ്യത്തൊഴിലാളിയുടെ മരണത്തിന് ശേഷം പിടിയിലായ മുതല പിന്നീട് ഫിലിപ്പീന്‍സിലെ ടൂറിസം പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായി മാറിയിരുന്നു.
ശേഷം രണ്ട് വര്‍ഷത്തോളം പാര്‍ക്കില്‍ കഴിയേണ്ടി വന്നു ലോലോങ്ങിന്. മരിക്കുന്നതിന് ആഴ്ചകള്‍ മുമ്പ് ലോലോങ് അസുഖബാധിതനായിരുന്നു. വയര്‍ അസാധാരണമാം വിധം വീര്‍ത്തിരുന്നു.
മരണത്തിന് ഒരുമാസം മുമ്പ് മുതല്‍ ലോലോങ് ഭക്ഷണം കഴിക്കാന്‍ താല്പര്യപ്പെട്ടിരുന്നില്ല. തണുത്ത കാലാവസ്ഥ ലോലോങ്ങിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് പ്രാദേശിക ഡോക്ടര്‍മാര്‍ വിലയിരുത്തി.
തുടര്‍ന്ന് 2013 ഫെബ്രുവരിയില്‍ ഫംഗസ് അണുബാധ മൂലവും അത്രയും നാള് തടവില്‍ കഴിഞ്ഞതിന്റെ പിരിമുറുക്കം മൂലവും ലോലോങ് വിടപറഞ്ഞു.
നിരവധി പേരുടെ അഭ്യര്‍ത്ഥന പ്രകാരം ലോലോങ്ങിന്റെ മൃതദേഹം ഇപ്പോഴും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക