പ്രിയ നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. മലയാളത്തിലെ താരങ്ങൾക്ക് കേവലം സഹപ്രവർത്തക മാത്രമായിരുന്നില്ല കെപിഎസി ലളിത എന്ന് തെളിയിക്കുന്നതാണ് ഓരോരുത്തരുടേയും പ്രതികരണങ്ങൾ. ഇപ്പോഴിതാ, കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ.
“ഞാൻ സ്ക്രീൻ പങ്കുവച്ച ഏറ്റവും മികച്ച ജോഡി. എനിക്ക് ഏറ്റവും സ്നേഹം തോന്നിയ സഹപ്രവർത്തക. ഒരു നടിയെന്ന നിലയിൽ അവർ മാന്ത്രികയായിരുന്നു, ആ പ്രതിഭയെ തന്റെ പുഞ്ചിരി പോലെ ലളിതമായി കൊണ്ടുനടന്നു. എഴുതിവെച്ചതിനെ അതിനപ്പുറം അതിശയകരമായി അവതരിപ്പിക്കുന്നത് കൊണ്ട് മാത്രം, എനിക്ക് ഒരു രംഗം കൂടുതൽ സജീവമായി തോന്നിയിട്ടുണ്ട്.
ഞങ്ങൾ അവസാനമായി കണ്ടുപിരിഞ്ഞ ദിവസത്തെ ചിത്രങ്ങളാണിത്. ആലിംഗനവും ചുംബനവും ആവശ്യപ്പെടാതെ എനിക്ക് വിടാൻ കഴിഞ്ഞില്ല. നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരു ചിത്രം ചെയ്യണമെന്ന് എപ്പോഴും പറയുമായിരുന്നു. ഞങ്ങൾക്ക് സമയമുണ്ടെന്ന് ഞാൻ കരുതി. ഞങ്ങൾ എപ്പോഴും മെസ്സേജുകൾ ആരംഭിക്കുന്നത് പോലെ.., ചക്കരേ എവിടെയാ?” ദുൽഖർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക