നടി കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് സഹോദരിയെയെന്ന് ശ്രീകുമാരൻ തമ്പി . വളരെയധികം ദുഃഖം അനുഭവിച്ച സ്ത്രീ ആയിരുന്ന ലളിതയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പുറമെ ചിരിക്കുമ്പോഴും, അഭിനയിക്കുമ്പോഴും, ഉള്ളിന്റെയുള്ളിൽ ദുഃഖിതയായിരുന്നു ലളിത. എല്ലാ രഹസ്യങ്ങളും സങ്കടങ്ങളും ലളിത ശ്രീകുമാരൻ തമ്പിയോട് തുറന്ന് പറഞ്ഞിരുന്നു.
സംവിധായകനും നടിയും തമ്മിലുള്ള ബന്ധമായിരുന്ന ഞങ്ങൾ തമ്മിൽ. ഞങ്ങൾ ഒരേ നാട്ടുകാരാണ്. ഓണാട്ടുകരക്കാരാണ് ഞങ്ങൾ. ലളിതയെ എനിക്ക് നല്ലത് പോലെ മനസിലാകുമായിരുന്നു.
സഹോദരി മരിച്ച ദുഃഖമാണ് എനിക്ക്. കെപിഎസി ലളിതയെ പോലൊരു നടി ഇന്ത്യയിൽ ഇല്ല. മനോരമ, സുകുമാരി എന്നിവർ മാത്രമാണ് ലളിതയ്ക്കൊപ്പം എത്തിയത്- ശ്രീകുമാരൻ തമ്പി പറയുന്നു.
മൂന്ന് തവണ ദേശീയ പുരസ്കാര സമിതിയിൽ ഉണ്ടായിരുന്ന കാലത്ത്, ലളിത അഭിനയിക്കുന്ന സിനിമകൾ കാണുമ്പോൾ ബംഗാൾ, അസം എന്നിവിടെ നിന്ന് വരുന്ന ജ്യൂറി അംഗങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി ഓർക്കുന്നു. കെപിഎസി ലളിതെയെ കിട്ടിയെന്നതിൽ മലയാളികൾ ഭാഗ്യം ചെയ്തവരാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക