കണ്ണൂർ ആറളം ഫാമിൽ മഞ്ഞളിനുള്ള പോളിഷിങ് പ്രവൃത്തി തുടങ്ങി . 25 ഏക്കറിലെ കൃഷിയിൽനിന്ന് ലഭിച്ച മഞ്ഞൾ പുഴുങ്ങി പോളിഷ് ചെയ്യുന്ന പ്രവൃത്തിക്കാണ് തുടക്കമായത്. ഇവ വിപണി വിലയേക്കാൾ പത്ത് ശതമാനം അധിക നിരക്കിൽ റെയ്ഡ്കോക്ക് കൈമാറും.
റെയഡ്കോ പൊടിയാക്കി വിപണിയിലെത്തിക്കും. തമിഴ്നാട്ടിൽനിന്നെത്തിച്ച രണ്ട് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് പുഴുങ്ങി പോളിഷ് ചെയ്യുന്നത്. പോളിഷ് ചെയ്ത 125 ടൺ മഞ്ഞളാണ് റെയ്ഡ്കോ പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് സുഗന്ധ വിള ഗവേഷണ കേന്ദ്രം സഹായത്തിലാണ് ഫാമിൽ മഞ്ഞൾ കൃഷിയിറക്കിയത്. കാസർകോട് സെൻട്രൽ പ്ലാന്റേഷൻ ഇന്ററ്റിട്ട്യൂട്ട് മാർഗനിർദേശം നൽകി. ആറളം ബ്രാൻഡ് മഞ്ഞൾ കഴിഞ്ഞ കൊല്ലം വിപണിയിലെത്തിയയുടൻ വിറ്റുതീർന്നു.
പുഴുങ്ങിപ്പൊടിച്ചതും പുഴുങ്ങാതെ പൊടിയാക്കിയ മഞ്ഞളും പാക്ക് ചെയ്ത് ഫാം വിൽപ്പന ശാലകൾ വഴി ബ്രാൻഡ് ചെയ്ത് വിൽക്കും.
കയറ്റുമതി സാധ്യതകളും ഉപയോഗപ്പെടുത്തും.
വരും വർഷം കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാൻ 15 ടൺ വിത്ത് മാറ്റിവച്ചു.
കാട്ടാനകളും വന്യജീവികളും നശിപ്പിക്കാത്തതിനാൽ മഞ്ഞൾ കൃഷി ഫാമിന് മികച്ച വരുമാനമാർഗമാവും. ആദിവാസികൾക്ക് തൊഴിൽ ഉറപ്പാക്കിയാണ് മഞ്ഞൾ കൃഷിയിലെ വിവിധ പ്രവൃത്തികൾ. കൂലി ഒഴികെ ഇത്തവണ മൂന്ന് ലക്ഷം രൂപയാണ് കൃഷിക്ക് മുതൽമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക