കണ്ണൂർ: തലശ്ശേരിയിലെ സി പി എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ.
ഹരിദാസിനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടു. ഒരാഴ്ച മുമ്പുള്ള നീക്കം നിജിൽ ദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റ സമ്മത മൊഴി നൽകിയിട്ടുണ്ട്.
കൊലയ്ക്ക് തൊട്ടു മുമ്പ് പ്രതിയായ ബിജെപി നേതാവ് ലിജേഷ്, ഫോണിൽ വിളിച്ച പൊലീസുകാരനെയും ചോദ്യം ചെയ്യുന്നുണ്ട്. കണ്ണവം സ്റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്.
കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാർഡ് കൗൺസിലറുമായ ലിജേഷിനെ ഫോണിൽ വിളിച്ചിരുന്നു.
രാത്രി ഒരു മണിയോടെയാണ് ഫോൺ ചെയ്തത്. സംശയം തോന്നിയ അന്വേഷണ സംഘം ഫോൺ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോൾ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
സുരേഷ് കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ ഡീറ്റേൽസ് പരിശോധിച്ചപ്പോൾ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി.
ലിജേഷിന്റെ ബന്ധുകൂടിയാണ് സിപിഒ സുരേഷെന്നാണ് അറിയാൻ കഴിയുന്നത്. ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറിയാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക