എന്റെ മനസ്സിൽ ലളിതചേച്ചി എന്ന നടിയുടെ രൂപം ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നത് ‘വാഴ്വേമായം’ എന്ന സിനിമയിലെ ആ കഥാപാത്രത്തിലൂടെയാണ്.
ഇപ്പോഴും ഓർമയുണ്ട്, അയലത്തെ വീട്ടിൽ ഒരു സമാധാനവും ഇല്ലാത്ത കുടുംബ ജീവിതം നയിക്കുന്ന ആ സിനിമയിലെ ചേച്ചിയുടെ കഥാപാത്രം. അന്ന് ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയാണ്. അന്ന് എന്റെ മനസ്സിൽപതിഞ്ഞു പോയ രൂപമാണ് ചേച്ചിയുടേത്.
ചേച്ചി ചെന്നൈയിൽ താമസിച്ചിരുന്ന സൗധം ഞാൻ കണ്ടിട്ടുണ്ട്. ആ വീട് നോക്കി വാ പൊളിച്ചു നിന്നിട്ടുണ്ട് . എത്രയോ തവണ ചാൻസ് ചോദിച്ച് ഞാൻ അവിടെ പോയിട്ടുണ്ട്. ചേച്ചി പുറത്തു വന്നിട്ടേയില്ല.
ഭരതേട്ടനെ കാണാൻ അവിടെ ചെല്ലുമ്പോൾ ഒരു വട്ടമെങ്കിലും ചേച്ചിയെ കാണാൻ പറ്റുമോ എന്നു നോക്കിയിരുന്നു. പക്ഷേ ചേച്ചിയെ കണ്ടിട്ടില്ല. അത്രയും ഒതുങ്ങി ഒരു കുടുംബിനിയായി ജീവിച്ചു. അതിൽ നിന്ന്, ഭരതേട്ടൻ ഇല്ലാതായതിനു ശേഷം, ആ രണ്ടു മക്കളെ വളർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ അവർ എടുത്തൊരു പ്രയത്നമുണ്ട്.
സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി. ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളർത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു.
പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തിൽ ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട്. എന്നേക്കാൾ കൂടുതൽ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാം.
സിനിമ മോശമാണെങ്കിലും ലളിതചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവർ കൊടുക്കുന്ന ഹൃദയം… അതിനകത്ത് ഒരു കൃത്രിമത്വവും ഉണ്ടാകാറില്ല. ‘മണിച്ചിത്രത്താഴ്’ മലയാളത്തിലെ ഒരു മാസ്റ്റർ പീസാണ്.
അങ്ങനെ പറയുന്നതു തന്നെ ഇന്നസെന്റ് ചേട്ടൻ, വേണുച്ചേട്ടൻ ലളിതചേച്ചി എന്നിവരുടെ ഈ സിനിമയിലെ പ്രകടനം ഒന്നു കൊണ്ടു മാത്രമാണ്. അതൊരു കാലഘട്ടത്തിന്റെ കൂടെ പ്രകടനമാണ്.
രണ്ടു വർഷം മുൻപ് കോവിഡ് തുടങ്ങിയ സമയത്ത് ചേച്ചി വീട്ടിലേക്ക് വന്നിരുന്നു. ചോറു വേണമെന്ന് പറഞ്ഞായിരുന്നു വരവ്. ‘സുരേഷേ… ഞാൻ അങ്ങോട്ടു വരുവാ, രാധികയുടെ അടുത്ത് പറയൂ എനിക്ക് ചോറ് എടുത്തു വയ്ക്കണമെന്ന്!
സാമ്പാറു വേണം കേട്ടോ’. എന്നൊക്കെ പറയുന്ന ലളിതചേച്ചി പെട്ടെന്നങ്ങു ഇല്ലാതാകുന്നത് വല്ലാത്തൊരു വിഷമമാണ്. ഈ ബന്ധം ഇത്രയും ദൃഢമാകാൻ കാരണം ആറന്മുള പൊന്നമ്മയും എന്റെ അമ്മയും കൂടിയാണ്.
പഴയ കാലത്തെ നടീനടന്മാർ മൺമറയുമ്പോൾ വേദനഎന്നു പറയുന്നത്, വീട്ടിലെ അംഗം നഷ്ടമാകുന്നതുപോലെയാണ്. ലളിതചേച്ചിെയ പോലുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കഥാപാത്രങ്ങളിലൂടെ ഓരോ വീട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
വ്യക്തമായ ബോധ്യത്തോടെ ഓരോ കഥാപാത്രവും ചെയ്തിട്ടുള്ള ഒരു ഉന്നത കലാകാരി! ജനങ്ങളുടെ ഹൃദയത്തിലാണ് അവരൊക്കെ പതിഞ്ഞു കിടക്കുന്നത്.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലഭിനയിക്കുമ്പോൾ ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. എല്ലാവരും ചേച്ചിക്ക് ഒരു സ്പെഷൽ കെയർ ഒക്കെ കൊടുത്തിരുന്നു എങ്കിലും, ചേച്ചി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു.
ശോഭനയുമായും എല്ലാവരുമായും തമാശയൊക്കെ പറഞ്ഞു ഓടിനടക്കുകയായിരുന്നു. ഷൂട്ടിനു വരുമ്പോഴും ഏറ്റവും അവസാനമായി വീട്ടിൽ വന്നപ്പോഴും അസുഖത്തിന്റേതായ ലാഞ്ചനയൊന്നും പുറത്തു കാണിച്ചിരുന്നില്ല.
ഭക്ഷണകാര്യത്തിൽ പോലും അസുഖത്തിന്റേതായ ഒന്നും നോക്കിയിരുന്നില്ല. പായസം ഒക്കെ കുടിക്കുമായിരുന്നു. അത് കഴിക്കാൻ പാടില്ല, എങ്കിൽ പോലും. ചോദിക്കുമ്പോൾ പറയും ‘ഓ ഒന്നുമില്ലെടാ… ഞാൻ ഇന്നു ഒരു മരുന്ന് കൂടുതൽ കഴിക്കും, അപ്പോ അതങ്ങു പോകും’ എന്ന്.
ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാൽ അതത്ര സുന്ദരമൊന്നുമല്ല. എനിക്ക് വിഷമം തോന്നിയ കാര്യമുണ്ട്. ചേച്ചിക്ക് കേരള സർക്കാർ പിന്തുണ നൽകിയപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ചില കമന്റുകൾ!
അതു കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഒരാളുടെ ഏറ്റവും നല്ല വർണശബളമായ ജീവിതത്തിൽ പെട്ടന്നൊരു ഷിഫ്റ്റ് ഉണ്ടായി. മലയാള ചലച്ചിത്രലോകത്തിന് ഇത്രയേറെ സംഭാവന നൽകിയ വ്യക്തി എന്ന നിലയ്ക്ക് ഗവൺമെന്റ് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോൾ, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നു.
ലളിതചേച്ചിക്ക് ഒരു പ്രത്യേക അഭിനയശൈലി ഉണ്ട്. അത് നാടകശാലയുടെ ഗുണമാണ്. തോപ്പിൽഭാസി ആശാനെപ്പോലെയൊക്കെയുള്ള ഗുരുക്കന്മാരാണ് ചേച്ചിയെ അഭിനയം പഠിപ്പിച്ചത്. കെപിഎസി ലളിത എന്ന അഭിനയപ്രതിഭ മലയാളസിനിമയ്ക്കും പ്രേക്ഷകർക്കും ഒരു മുതൽക്കൂട്ടായെങ്കിൽ അത് ആ ഒരു പാഠശാലയുടെ ഗുണമാണ്.
അതിനു ശേഷം വന്ന ഞങ്ങളടക്കമുള്ള യുവതലമുറയിലെ ആളുകൾക്ക് ഒരു ബേസിക് ലെസൺ എന്നു പറയുന്നത് ഈ അഭിനയശൈലിയായിരുന്നു
. ലളിതചേച്ചിയുടെ കൂടെ അഭിനയിക്കുമ്പോൾ അവരെങ്ങനെയാണ് ഇംപ്രവൈസ് ചെയ്യുന്നത് എന്നൊക്കെ കണ്ടു പഠിക്കാനായി. ഇനിയുള്ളവർക്ക്, നേരിട്ടുള്ള ഒരു പാഠശാല എന്ന ആ സാന്നിധ്യം ഇല്ലാതായി എന്നുമാത്രമേ പറയാൻ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക