റിയാദ്: പതിമൂന്ന് വർഷത്തിന് ശേഷം ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകൾ തങ്ങളെ വേർപ്പെടുത്തിയ ഡോക്ടറെ കാണാൻ സൗദി അറേബ്യയിൽ എത്തി.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള റിലീഫ് സെന്റർ മേധാവി ഡോ. അബ്ദുല്ല അൽറബീഅയെ കാണാനാണ് ഇപ്പോൾ വേർപ്പെട്ട വ്യക്തികളായി ജീവിതം നയിക്കുന്ന കൗമാരക്കാരായ ഹസനും മഹമൂദുംഎത്തിയത്. ഇവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
2009ലാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സെന്ററിൽ ഈ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തിയത്. ഇവരുടെ കുടലും ജനനേന്ദ്രിയവും പെൽവിസും പരസ്പരം ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു.
സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർപ്പെടുത്തിയത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ ലോക പ്രശസ്തനായ ഡോ. അബ്ദുല്ല അൽറബീഅ വിവിധ രാജ്യക്കാരായ അമ്പതിലേറെ ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തിയിട്ടുണ്ട്.
സൗദി സർക്കാറിന്റെ ചെലവിൽ സയാമീസ് ഇരട്ടകളെ റിയാദിൽ കൊണ്ടുവന്ന് ആവശ്യമായ ചികിത്സയും പരിചരണവും നൽകി ശസ്ത്രക്രിയ നടത്തി വേർപ്പെടുത്തി സുഖപ്പെടുത്തിയിട്ടാണ് തിരിച്ചുവിടുന്നത്. അങ്ങനെ വേർപ്പെട്ട് പോയ ജോഡികളിൽ പെട്ടവരാണ് ഹസനും മഹമൂദും. ഇവരാണ് ഇപ്പോൾ റിയാദിലെത്തി തങ്ങൾക്ക് വേറിട്ട വ്യക്തിത്വും ജീവിതവും നൽകിയ ഡോക്ടറെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക