ലോകമെങ്ങും നിരവധി ആരാധകരെ നേടിയ കച്ചാ ബദാം എന്ന പാട്ടിലൂടെ പ്രശസ്തനായ നാടോടി ഗായകന് ഭൂപന്‍ ഭഡ്യാക്കറിന് വാഹനാപകടത്തില്‍ പരിക്ക് . തിങ്കളാഴ്ചയാണ് ഭൂപന്‍ ഭഡ്യാക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
സ്വന്തമായി വാങ്ങിയ വാഹനം ഓടിച്ച് പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. നെഞ്ചിനാണ് ഭൂപന്‍ ഭഡ്യാക്കറിന് പരിക്കേറ്റിരിക്കുന്നതെന്നാണ് വിവരം. സൈക്കിളില്‍ ബദാം വിറ്റുനടക്കുന്നതിനിടയില്‍ ഭൂപന്‍ ഭഡ്യാക്കര്‍ പാടി നടന്ന നാടോടിപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പശ്ചിമ ബംഗാളിലെ ബിര്‍ബുല്‍ ജില്ലയിലെ കുറല്‍ജുറി ഗ്രാമത്തിലെ ദുബ്രാജ്പൂര്‍ നിവാസിയാണ്. ഭാര്യയും മകളും രണ്ട് ആണ്‍കുട്ടികളുമൊത്ത് വളരെ സാധാരണ മട്ടില്‍ ജീവിച്ചു പോരുന്ന ആളായിരുന്നു. ബിര്‍ബും, ബര്‍ധ്മാന്‍ ജില്ലകളില്‍ ബദാം വില്‍ക്കലാണ് ഓര്‍മ്മവെച്ച നാള് മുതല്‍ പുള്ളിയുടെ ജോലി. ആളെക്കൂട്ടാന്‍ വേണ്ടി ഭഡ്യാക്കര്‍ പാട്ട് പാടാറുണ്ട്.
ഈയടുത്ത കാലത്തായാണ് ഭഡ്യാക്കര്‍ വരികളില്‍ ചില്ലറ മാറ്റം വരുത്തി പഴയൊരു ബംഗാളി നാടോടിപ്പാട്ടിന്റെ ട്യൂണില്‍ ഒരു പാട്ടുണ്ടാക്കി പാടാന്‍ തുടങ്ങിയത്. ‘ബദാം ബദം ദാദാ കച്ചാ ബദം’ എന്നു തുടങ്ങുന്ന പാട്ട്, തന്റെ പരുക്കന്‍ ശബ്ദത്തില്‍, പരുക്കന്‍ ഭാവത്തില്‍ പാടി പുള്ളി ആളെക്കൂട്ടാന്‍ തുടങ്ങി.
ഇത് ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പാട്ട് വൈറലായത്. പാട്ടിന്റെ താളവും അതിനുള്ള സാധ്യതയും തിരിച്ചറിഞ്ഞ ഏതോ സംഗീതജ്ഞന് അതിന് പശ്ചാത്തല സംഗീതം നല്‍കിയതോടെ കാര്യങ്ങള്‍ മാറി.
ആരും നൃത്തം ചെയ്തുപോവുന്ന താളത്തിലായിരുന്നു നാടന്‍ ബംഗാളി ഭാഷയിലുള്ള ആ പാട്ട്. അര്‍ത്ഥമോ സന്ദര്‍ഭമോ അറിയാതെ തന്നെ ചുവടുവെച്ചുപോവുന്ന ആ പാട്ടിനു പലരും ചുവടുവെച്ച് റീല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു.
അതും ഹിറ്റായതോടെ സെലിബ്രിറ്റികളും അഭിനേതാക്കളും സംഗീത ട്രൂപ്പുകളുമെല്ലാം അതേറ്റുപിടിക്കുകയും ചെയ്തു. പാട്ട് വൈറലാവുകയും തന്റെ പാട്ടിലൂടെ നിരവധിപ്പേര്‍ താരങ്ങളായും അറിഞ്ഞതോടെ സങ്കടത്തിലായ ഭൂപനെ ആളുകള്‍ പരിപാടികളിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി.
അടിപൊളി വസ്ത്രമണിഞ്ഞ് ഭുപന് പാടുമ്പോള്‍ സുന്ദരികളായ യുവതികള്‍ ചുറ്റം നൃത്തം ചെയ്യുന്ന റാപ് സ്വഭാവത്തിലുള്ള വീഡിയോകള്‍ പലരും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക