കായംകുളം: 108 ആംബുലന്‍സ് ജീവനക്കാരുടെ സംരക്ഷണയില്‍ കാറിനുള്ളില്‍ യുവതി പ്രസവിച്ചു . കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. കരീലകുളങ്ങരയില്‍ താമസിക്കുന യുവതിക്ക് പുലര്‍ച്ചെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് വിളിക്കുകയും തൊട്ടടുത്ത് 108 ആംബുലന്‍സ് സേവനം ഇല്ലാത്തതിനാല്‍ യുവതിയെ കാറില്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആശുപത്രി കവാടത്തില്‍ എത്തിയപ്പോള്‍ യുവതിക്ക് വേദന കൂടുകയും കാറില്‍ നിന്ന് ഇറങ്ങി വരാന്‍ കഴിയാത്ത അവസ്ഥയുമായി. ഇതേസമയം കായംകുളം താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് മറ്റൊരു രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ രംഗങ്ങള്‍ കാണുന്നത്.
ഉടന്‍തന്നെ കായംകുളം 108 ആംബുലന്‍സ് ഡ്രൈവര്‍ അല്‍ മാഹീന്, നഴ്സ് ഷെല്‍ബി മോള് എന്നിവര്‍ അടിയന്തരമായി തന്നെ യുവതിക്ക് വേണ്ട പരിചരണം നല്കി ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡെലിവറി കിറ്റ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തത് ആശുപത്രി ജീവനക്കാരെ ഏല്‍പ്പിച്ചു. ഇതിനു ശേഷമാണ് ഇവര്‍ രോഗിയുമായി അവിടെ നിന്നും തിരിച്ചത്. കരിയിലക്കുളങ്ങര പൂത്തന്‍ തറയില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ സുബിയാണ് (24) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക