തീരദേശ ജനതയെ സുരക്ഷിതമായി പുനരധിവസിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ നാടിന്റെ സ്വന്തം സൈന്യമാണ്. അവരുടെ കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനാണ് 2450 കോടി ചെലവിട്ടുള്ള പുനർഗേഹം പദ്ധതി ആവിഷ്കരിച്ചത്.
തീരദേശത്ത് വസിക്കുന്നവർ സുരക്ഷിതത്വത്തോടെ സന്തുഷ്ട ജീവിതം നയിക്കണം. അതിന് ആ കുടുംബങ്ങളെ പ്രാപ്തമാക്കുന്ന രാജ്യത്തെ ആദ്യ പുനരധിവാസ പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനർഗേഹം പദ്ധതിയിൽ നിർമിച്ച 250 വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ചു വർഷം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം മേഖലകളിൽ വലിയ കുതിച്ചുചാട്ടം നടത്താനായി. വികസിത സമൂഹമെന്ന ലക്ഷ്യത്തിലേക്കാണ് കേരളം മുന്നേറുന്നത്. കഴിഞ്ഞ സർക്കാർ ആരംഭിച്ച ലൈഫ് മിഷൻ രാജ്യശ്രദ്ധ നേടി.
അഞ്ചരവർഷത്തിനുള്ളിൽ 2.75 ലക്ഷം വീട് ലൈഫിലൂടെ ലഭ്യമാക്കാനായി. ഇന്ന് കൈമാറിയ 250നു പുറമെ ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 276 ഭവന സമുച്ചയവും 308 വ്യക്തിഗത വീടും മത്സ്യത്തൊഴിലാളികൾക്ക് നൽകി. 18,685 കുടുംബമാണ് പുനർഗേഹം ഗുണഭോക്താക്കൾ. ഇതിൽ 8157 പേർ തീരദേശത്തുനിന്ന് മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചു. അവരിൽ 2982 പേർ ഭൂമി കണ്ടെത്തി. 1109 പേരുടെ വീട് നിർമാണം പൂർത്തിയാക്കി. പുനർഗേഹത്തിൽ 898 ഫ്ളാറ്റിന് ഭരണാനുമതി നൽകി. ഇവയുടെ നിർമാണവും പുരോഗമിക്കുകയാണ്. കൊല്ലത്തെ ഫ്ളാറ്റുകൾ നൂറുദിന കർമപരിപാടിയിൽ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക