കോട്ടയം : അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ചുകൊന്നെ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയു ശിക്ഷ വിധിച്ച് കോടതി.
കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊന്ന കേസിൽ, മകളുടെ ഭർത്താവ് ആർപ്പൂക്കര അത്താഴപ്പാടം നിഷാദി (35) നെയാണ് ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സാനു എസ്.പണിക്കർ ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്യാമള വിദേശത്ത് ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഇവർ, ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ നിരന്തരം ശകാരിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് ഇടയാക്കിയത്.
രാത്രിയിൽ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട് നിഷാദ് തലയ്ക്കടിക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ ഭാര്യയേയുംകൂട്ടി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മാനസികരോഗത്തിന് ചികിത്സ തേടാൻ പോയി. അവിടെനിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷം പ്രതിയുടെ ഭാര്യ അയല്‍വാസിയെ മൊബൈലില്‍ വിളിച്ച് ശ്യാമളയ്ക്ക് ഫോണ്‍ നല്കാന് ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ അയല്‍വാസിയായ പെണ്‍കുട്ടിയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശ്യാമളയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക