തിരുവനന്തപുരം: സംസ്ഥാനത്ത് കോടികൾ ചെലവിട്ട് ഹൈഡ്രജൻ ബസുകൾ വാങ്ങുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് ചെലവേറിയ പത്ത് ഹൈഡ്രജൻ ബസുകൾ വാങ്ങുന്നത്. കൊച്ചി മെട്രോയുടെ അനുബന്ധ സർവീസിന് ഉപയോഗിക്കാനാണ് ബസുകൾ വാങ്ങുന്നത്.
ഒരു ബസിന് രണ്ടു മുതൽ മൂന്ന് കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ബസ് വാങ്ങുന്നതിനുള്ള കരാർ നടപടികൾ ഉടനെ തുടങ്ങുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ മറ്റ് നഗരങ്ങളിൽ സ്വകാര്യ കമ്പനികൾ പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രജൻ ബസുകൾ വാങ്ങിയിട്ടുണ്ടെങ്കിലും പൊതുഗതാഗത മേഖലയിൽ ഒരു സംസ്ഥാനം ഹൈഡ്രജൻ ബസ് വാങ്ങുന്നത് ഇതാദ്യമായാണ്.
പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെങ്കിലും ഹൈഡ്രജൻ ഇന്ധനത്തിന്റെ അമിതമായ ചെലവ് കാരണം ലോകത്ത് അപൂർവ്വമായാണ് ഹൈഡ്രജൻ ബസുകൾ ഓടിക്കുന്നത്.
സംസ്ഥാനം കൂടുതൽ കടക്കെണിയിലേക്ക് പോകുമ്പോൾ 30 കോടിയോളം മുടക്കം ഹൈഡ്രജൻ ബസുകൾ വാങ്ങുന്നത് തെറ്റായ തീരുമാനം ആകുമെന്നാണ് ഈ രംഗത്തെ വിഗ്ദ്ദർ പറയുന്നത്.
ഇന്ത്യയിൽ ടാറ്റയാണ് പരീക്ഷണാർത്ഥം ഹൈഡ്രജൻ ബസുകൾ പുറത്തിറക്കുന്നത്. ഹൈഡ്രജന് ചെലവേറിയതിനാൽ ഇത്തരം ബസുകൾ ലോകത്ത് ഒരിടത്തും പൊതുഗതാഗതത്തിന് ഉപയോഗിക്കാറില്ല.
ഹൈഡ്രജൻ ഫ്യുവൽ സെലും കപ്പാസിറ്ററും ഉപയോഗിച്ച് ഓടിക്കുന്ന ഇത്തരം ബസുകൾ വെള്ളമാണ് മാലിന്യമായി പുറന്തള്ളുന്നത്. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തതിനാൽ ഇത്തരം ബസുകൾ ഓടിക്കുന്നതിനായി വിദേശ രാജ്യങ്ങൾ കൂടുതലായി മുന്നോട്ട് വരുന്നുണ്ട്. ഒരു ബസിന് രണ്ട് കോടിയോളം രൂപ ചെലവ് വരും.
കൂടാതെ നിലവിൽ ലഭ്യമാകുന്ന ഹൈഡ്രജൻ ഫ്യുവൽ സെല്ലും ചെലവേറിയതാണ്. എന്നാൽ വെള്ളത്തിൽനിന്നോ എൽഎൻജി ഇന്ധനത്തിൽനിന്നോ വ്യാവസായിക അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക