തൃശൂര്‍: തൃശൂര്‍ മാന്ദാമംഗലം ചക്കപ്പാറയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര് കാട്ടാനയുടെ ആക്രമണത്തില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ആയുര്‍വേദ മരുന്നുണ്ടാക്കാനുള്ള ചില വനവിഭവങ്ങള്‍ ശേഖരിക്കാന്‍ സ്ഥിരമായി ആളുകള്‍ ഉള്‍ക്കാടുകളിലേക്ക് പോകാറുണ്ട്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ചക്കപ്പാറയിലേയ്ക്കായിരുന്നു രമണിയുടെ യാത്ര.
നാട്ടുകാരായ അജിയും സണ്ണിയും ഒപ്പമുണ്ടായിരുന്നു. രാവിലെ എട്ടരയോടെ കാടിനകത്ത് കാട്ടാന ആക്രമിച്ചു. തല്‍ക്ഷണം രമണി മരിച്ചു. ഏകദേശം മൂന്നു മണിക്കൂര്‍ കാല്‍നടയായി നടന്നു വേണം പുറംലോകത്തെ അറിയിക്കാന്‍.
ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ പുറത്തെത്തി ആളുകളെ അറിയിച്ചപ്പോള്‍ സമയം പതിനൊന്നു മണിയായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാടുക്കയറി മൃതദേഹം പുറത്തെത്തിച്ച് ഉച്ചതിരിഞ്ഞ് അഞ്ചു മണിയോടെയായിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. അറുപത്തിരണ്ടുകാരിയായ രമണി തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിനിയാണ്. മകളുടെ വീട് ചക്കപ്പാറ വനമേഖലയുടെ അടുത്താണ്. ഇവിടെയായിരുന്നു താമസം.
പാറക്കെട്ടിനു സമീപത്തായി നിലയുറപ്പിച്ചിരുന്ന കാട്ടാനയെ രമണിയും കൂട്ടരും കണ്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക