തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വീണ്ടും മിന്നല്‍ സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് മന്ത്രി മെഡിക്കല്‍ കോളജിലെത്തിയത്. തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും ചെയ്തു. എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റ് മന്ത്രി പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്നും വീണ ജോര്‍ജ് ഉറപ്പ് വരുത്തി.
നേരത്തെ, കഴിഞ്ഞ ഒക്ടോബറിലും മുന്നറിയിപ്പുകൾ നൽകാതെ മന്ത്രി മെഡിക്കല്‍ കോളജില്‍ സന്ദർശനം നടത്തിയിരുന്നു. അന്നത്തെ മന്ത്രിയുടെ നിര്‍ദേശപ്രകാരം പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതേസമയത്താണ് ഒരു രോഗിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതി അറിയിച്ചത്. ഉടന്‍ മന്ത്രി ഈ കുറിപ്പടി വാങ്ങി കാരുണ്യ ഫാര്‍മസിയില്‍ എത്തി.
ആദ്യം മന്ത്രി പുറത്ത് തന്നെ നിന്ന് ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്ക് പറഞ്ഞയച്ചു. മരുന്നില്ലെന്ന് പറഞ്ഞതല്ലേയെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. പിന്നീട് മന്ത്രി തന്നെ നേരിട്ട് കൗണ്ടറിലേക്കെത്തി. അപ്പോഴും മരുന്നില്ലെന്ന് ജീവനക്കാരിയുടെ മറുപടിയെത്തി. ഇതോടെ എന്തു കൊണ്ട് മരുന്നില്ലെന്ന് മന്ത്രി ചോദ്യം ഉന്നയിച്ചു. കൃത്യമായ പ്രതികരണം ഇല്ലാതായതോടെ മന്ത്രി ഫാര്‍മസിക്കുള്ളില്‍ കയറി കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ പരിശോധിച്ചു.
ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്‍ പട്ടികപ്പെടുത്തി അത് കൃത്യമായി സ്റ്റോക്ക് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്കി. മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, മെഡിക്കല്‍ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു കമ്മിറ്റിയെ മന്ത്രി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നിരന്തരം യോഗം ചേര്‍ന്ന് പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക