കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയതു പ്രതിഭാഗത്തെ ഒരു അഭിഭാഷകനാണെന്ന് ഐടി വിദഗ്ധൻ സായ്ശങ്കർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.
കേസിലെ ഒന്നാം പ്രതിയായ നടൻ ദിലീപ് ഉപയോഗിച്ചിരുന്ന ഐഫോണിലെ ഡേറ്റ വീണ്ടെടുക്കാൻ കഴിയാത്ത വിധം മായ്ച്ചുകളയാനാണു പ്രതിഭാഗം സായ്ശങ്കറിന്റെ സഹായം തേടിയത്. ദിലീപ് നേരിട്ടല്ല സായ്ശങ്കറെ ബന്ധപ്പെട്ടതെന്നും ആദ്യമൊഴിയിലുണ്ട്.
ഒരു കേസിൽ ദിലീപിന്റെ ഫോണിലെ കുറച്ചു ഡേറ്റ ‘ഷ്രെഡ്’ ചെയ്യണമെന്നു പറഞ്ഞാണ് അഭിഭാഷകൻ സായ്ശങ്കറിനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. അതിനു പ്രതിഫലമൊന്നും വാങ്ങിയില്ലെന്നാണു സായ്ശങ്കറിന്റെ മൊഴി.
തൃപ്പൂണിത്തുറ പൊലീസ് 2015ൽ റജിസ്റ്റർ ചെയ്ത ഹണിട്രാപ് കേസിലെ രണ്ടാം പ്രതിയായ സായ് ശങ്കർ കോഴിക്കോട് കേന്ദ്രീകരിച്ച് ഐടി ബിസിനസ് ചെയ്യുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതെന്നാണ് ആരോപണം.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ബൈജു പൗലോസാണു തൃപ്പൂണിത്തുറ ഹണിട്രാപ് കേസിൽ സായ്ശങ്കർ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്.
സായ്ശങ്കറിന്റെ ഇത്തരം ക്രിമിനൽ നടപടികളെക്കുറിച്ചു കുടുംബാംഗങ്ങൾക്ക് അറിവില്ലായിരുന്നു. തുടർന്നു സായ്ശങ്കറുമായി അകന്ന ഭാര്യ അഞ്ചുമാസം ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്തിരുന്നു.
സംഭവത്തിനു ശേഷം വീണ്ടും വിവാഹിതനായ സായ്ശങ്കർ കോഴിക്കോട്ടേക്കു താമസം മാറ്റി. ‘ഇസ സബ്രീന സിറിൾ’ എന്ന യൂസർ ഐഡിയുള്ള ലാപ്ടോപ്പുമായി ദിലീപിന്റെ ഐഫോണിനെ ബന്ധിപ്പിച്ചാണു ഡേറ്റകൾ മായിച്ചതെന്നു സൈബർ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സായ്ശങ്കറിന്റെ രണ്ടാം ഭാര്യയുടെ പേരിലുള്ള ലാപ്ടോപ്പാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക