ഒരുത്തീ എന്ന സിനിമയിലൂടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് നവ്യ നായര്‍. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം നവ്യയോടൊപ്പം തന്നെ വിനായകന്റെ കഥാപാത്രവും കയ്യടി നേടുകയാണ്.
നവ്യ അവതരിപ്പിച്ച രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്ക്കുന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് വിനായകന്. സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്ക്കുമ്പോള് അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന് അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്.
പുറമേ പരുക്കനായ വ്യക്തിയാണ് എസ്.ഐ ആന്റണി. എന്നാല്‍ ജനാധിപത്യബോധമുള്ള സാധാരണക്കാരുടെ വേദന മനസിലാക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. രാധാമണിക്കൊപ്പം നില്ക്കുമ്പോള് നിരവധി സമര്ദ്ദങ്ങളിലൂടെയാണ് അയാള്‍ കടന്നു പോകുന്നത്.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് രാധാമണിയുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നത്. കേരളത്തിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ താമസിപ്പിക്കാന്‍ കൊണ്ടുവരുമ്പോള്‍ അവര്‍ക്ക് എസ്കോര്‍ട്ട് പോകേണ്ടി വരുന്നത് വലിയ അസ്വസ്ഥതയാണ് ആന്റണിക്കുണ്ടാകുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാതെ രാധാമണിക്ക് അര്‍ഹിച്ച നീതി വാങ്ങിക്കൊടുക്കാന്‍ ഉറച്ചു നിന്ന അയാള്‍ക്ക് ഒടുവില്‍ പ്രതിഫലമായി ലഭിക്കുന്നത് കാസര്‍കോട്ടേക്കുള്ള സ്ഥലം മാറ്റമാണ്. എന്നാല്‍ അതും ‘ നീ ബേക്കല്‍ കോട്ട കണ്ടിട്ടുണ്ടോ?’ എന്ന ഭാര്യയോടുള്ള നിസാരചോദ്യത്തിലൂടെയാണ് അയാള്‍ നേരിടുന്നത്.
വെള്ളിത്തിര, ചതിക്കാത്ത ചന്തു എന്നീ നവ്യയുടെ ഹിറ്റ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തിയ വിനായകനാണ് ഇപ്പോള്‍ അവരോടൊപ്പം നായകതുല്യമായ കഥാപാത്രത്തിലെത്തിയത് എന്നതും മറ്റൊരു യാദൃശ്ചികതയാവാം.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയില്‍ കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്, ചാലി പാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക