ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ (രാഷ്ട്രീയ ജനതാദൾ) ലയിച്ചു. ഡൽഹിയിലെ ശരദ് യാദവിന്റെ വസതിയിൽ നടന്ന ലയന യോഗത്തിൽ ആർജെഡിയുടെ തേജസ്വി യാദവ് അടക്കമുള്ള നേതാക്കൾ പങ്കാളികളായി.
കാൽ നൂറ്റാണ്ടിനു ശേഷമാണ് ലാലുവും ശരദ് യാദവും കൈകോർക്കുന്നത്.ഡൽഹിയിൽ ഉണ്ടായിട്ടും കേരളത്തിൽനിന്നുള്ള എൽജെഡി നേതാക്കളായ ശ്രേയാംസ്കുമാറും വർഗീസ് ജോർജും ലയനസമ്മേളനത്തിൽ പങ്കെടുത്തില്ല.
ലയനം ജനാധിപത്യ വിരുദ്ധമാണെന്നും കൂടിയാലോചന ഉണ്ടായിട്ടില്ലെന്നും വർഗീസ് ജോർജ് പറഞ്ഞു. കേരളത്തിലെ എൽജെഡി ഘടകം ലയനത്തിന്റെ ഭാഗമല്ലെന്ന് വർഗീസ് ജോർജ് പറഞ്ഞു.
നിതീഷ് കുമാറിന്റെ ജെഡിയുവിലായിരുന്ന ശരദ് 2018ലാണ് എൽജെഡി രൂപീകരിച്ചത്. നിതീഷ് വീണ്ടും ബിജെപിയുമായി സഖ്യത്തിലായതിൽ പ്രതിഷേധിച്ച് ജെഡിയു വിടുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർജെഡി പിന്തുണയിൽ ബിഹാറിലെ മധേപ്പുരയിൽ മത്സരിച്ചെങ്കിലും തോറ്റു. തേജസ്വി ഉൾപ്പെടെയുള്ള യുവാക്കളാണ് ഭാവിയെന്ന് ശരദ് ലയനയോഗത്തിൽ പറഞ്ഞു.
ശരദ് യാദവിന്റെ വരവ് കരുത്തും ആത്മവിശ്വാസവും പകരുന്നതാണെന്ന് തേജസ്വി പറഞ്ഞു. സോഷ്യലിസ്റ്റ് പാർടികൾ കൈകോർത്താൽ വർഗീയശക്തികളെ പരാജയപ്പെടുത്താനാകും–- തേജസ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക