ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഐഎഫ് എഫ് കെ വേദിയിൽ കഥാകൃത്ത് ടി പത്മനാഭൻ. സർക്കാർ ശ്രമിച്ചാൽ അതിന് സാധിക്കുമെന്നും അതു ചെയ്തില്ലെങ്കിൽ ഭാവികേരളം ഈ സർക്കാരിന് മാപ്പ് തരില്ലെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സിനിമാ മേഖലയിൽ നിന്നടക്കം ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഫ് എഫ് കെ വേദിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ടി പത്മനാഭന്റെ പ്രതികരണം. ചർച്ചയായതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നിയമം കൊണ്ട് വരുമെന്ന് സജി ചെറിയാനും മറുപടി നൽകി.
ഐഎഫ്എഫ് കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചതിനെ അഭിനന്ദിച്ച ടി പത്മനാഭൻ, നടിയെ ആക്രമിച്ച കേസിൽ
തെറ്റ് ചെയ്തവർ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രതികരിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്താൽ താരചക്രവാദികൾക്ക് അധികം കാലം വാഴാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ”ഈ വർഷത്തേത് സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന മേളയാണ്. ഉദ്ഘാടന ദിനം അപരാജിതയായ ഒരു പെൺകുട്ടിയാണ് അതിഥിയായെത്തിയത്”. പ്രദർശിപ്പിച്ചതിൽ ഏറെയും സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളാണന്നതും അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക