ശബ്ദങ്ങൾ അന്യമായ ലോകം കീഴടക്കി ലക്ഷ്മിയും പാർവതിയും ഒരുമിച്ച് ഇന്ത്യൻ എൻജിനീയറിങ് സർവീസിലേക്കു ചുവടു വയ്ക്കുന്നു. ഇരട്ട സഹോദരിമാർ പരിശീലനമില്ലാതെ സ്വയം പഠിച്ചാണ് ഉന്നത വിജയം നേടിയത്. സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ പാർവതിക്ക് 74ാം റാങ്കും ലക്ഷ്മിക്ക് 75ാംറാങ്കുമാണ്.
ഈ പട്ടികയിൽ മലയാളികൾ ഇവർ മാത്രം. തിരുമല ടി.വി. നഗർ റോഡ് ശ്രീവൈകുണ്ഠത്തിൽ മരാമത്ത് വകുപ്പ് ജൂനിയർ സൂപ്രണ്ട് സീതയുടെയും പരേതനായ അജി കുമാറിന്റെയും 3 മക്കളിൽ ഇളയവരാണു പാർവതിയും ലക്ഷ്മിയും. സീതയ്ക്കും ഭാഗികമാണു കേൾവി ശക്തി.
മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായ മൂത്ത മകൻ വിഷ്ണുവിനും കേൾവി ശക്തിയില്ല. പാർവതിക്കും ലക്ഷ്മിക്കും 2 വയസ്സുള്ളപ്പോഴാണു പിതാവിന്റെ അകാല വേർപാട്. പിന്നീടു മക്കളെ മികവിന്റെ പാതയിലേക്കു വഴിനടത്തിയത് സീതയുടെ നിശ്ചയദാർഢ്യമാണ്.
കേൾവി ശക്തിയില്ലാത്തവരെ പരിശീലിപ്പിക്കുന്ന ആക്കുളത്തെ ‘നിഷി’ലായിരുന്നു 5 വയസ്സുവരെ ഇരുവർക്കും പരിശീലനം. കേൾക്കാനാകാത്ത ഭാഷ ചുണ്ടനക്കം കണ്ടു പറയാൻ ശീലിച്ചതോടെ മറ്റു കുട്ടികൾക്കൊപ്പമായി പഠനം.
എൻട്രൻസ് എഴുതി ചേട്ടന്റെ വഴിയേ സിഇടിയിൽ തന്നെ എൻജിനീയറിങ് പ്രവേശനം നേടി. എംടെക്കും നേടിയ ലക്ഷ്മി ജലസേചന വകുപ്പിൽ അസി.എൻജിനീയറായി ജോലി ചെയ്യുകയാണ്. തദ്ദേശഭരണ വകുപ്പിൽ അസി.എൻജിനീയറായി താൽക്കാലിക ജോലി ചെയ്യുന്ന പാർവതിക്കു കേന്ദ്ര മരാമത്തു വകുപ്പിൽ ജൂനിയർ എൻജിനീയർ ജോലി കിട്ടിയിരുന്നു.
2019 മുതൽ ഇന്ത്യൻ എൻജിനീയറിങ് സർവീസ് പരീക്ഷ എഴുതുകയായിരുന്നു ഇരുവരും. കേൾവിപരിമിതി ഉള്ളതിനാൽ പരിശീലന ക്ലാസിലൊന്നും പോകാൻ കഴിയുമായിരുന്നില്ല. അങ്ങനെയാണു പുസ്തകങ്ങൾ വരുത്തി സ്വയം പരിശീലിച്ചത്. സഹോദരനായിരുന്നു പിന്തുണ.
വിഷ്ണു വിവാഹം കഴിച്ചതും കേൾവി പരിമിതിയുള്ള പെൺകുട്ടിയെയാണ്; ഗ്രാമ വികസന വകുപ്പിൽ ഉദ്യോഗസ്ഥയായ ഐശ്വര്യ. ഇവരുടെ മകൾ മൂന്നു വയസ്സുകാരി അമേയയ്ക്കു കേൾവി തകരാറൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക