മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ ഇന്ന് ബാംഗ്ലരിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടർച്ചയായ മൂന്നാം ജയത്തിനായാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്.
അതുകൊണ്ടുതന്നെ മുൻപെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണും സംഘവും. ഹൈദരാബാദിനെതിരെയും മുംബൈയ്ക്കെതിരെയും കടലാസിലെ കരുത്ത് കളത്തിലും കണ്ടു.
ബട്ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. ബട്ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ സ്കോർ ബോർഡിന് റോക്കറ്റ് വേഗമുറപ്പ്.
യശസ്വീ ജയ്സ്വാൾകൂടി ഫോമിലേക്കെത്തിയാൾ ബാറ്റിംഗ് നിര ഭദ്രം. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയും സന്തുലിതം.
പതിവുപോലെ പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ ബാംഗ്ലൂർ. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂർ കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചില്ലെങ്കിൽ ബംഗ്ലൂർ വിയർക്കും.
വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ബാംഗ്ലൂരിന് നിർണായകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക