പുനെ: ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയം തേടി ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും. ഡൽഹി ക്യാപ്പിറ്റൽസാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം.
വിജയവഴിയിൽ തിരിച്ചെത്താനാണ് റിഷഭ് പന്തിന്റെ ഡൽഹി ഇറങ്ങുന്നത്. തുടർജയങ്ങളുടെ ആത്മവിശ്വാസത്തിൽ കെ എൽ രാഹുലിന്റെ ലഖ്നൗ വരുന്നു. ഭാവി ഇന്ത്യൻ നായകനിലേക്ക് മത്സരിക്കുന്ന രണ്ട് പേർ മുഖാമുഖം വരുന്ന മത്സരം.
പകരക്കാരെ വച്ച് സീസൺ തുടങ്ങേണ്ടിവന്ന ഡൽഹി നിരയ്ക്ക് ഇത്തവണ കരുത്ത് കൂടും. ക്വാറന്റീൻ പൂർത്തിയാക്കി ഡേവിഡ് വാർണറും പരിക്ക് ഭേദമായി ആൻറിച്ച് നോർക്കിയയും ടീമിലെത്തും.
നിലവിലെ ഓപ്പണർ ടിം സീഫെർട്ടിന് സ്ഥാനം നഷ്ടമാകുമെന്നുറപ്പ്. നന്നായി പന്തെറിയുന്ന മുസ്തഫിസുർ റഹ്മാനെ നിലനിർത്തിയാൽ ഇന്ത്യൻ ബൗളർമാരിൽ ഒരാളെ ഒഴിവാക്കാനാണ് സാധ്യത.
ആദ്യ മത്സരങ്ങളിൽ മുഴുവൻ ടീമംഗങ്ങളെയും ലഭ്യമാകാതിരുന്ന ലഖ്നൗവിനും ആശ്വാസ വാര്‍ത്തയുണ്ട്. ആൻഡ്രൂ ടൈയെയോ എവിൻ ലൂയിസിനെയോ മാറ്റി ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാർക്കസ് സ്റ്റോയിനിസിനെ പരീക്ഷിച്ചേക്കും.
ജേസൺ ഹോൾഡറും ടീമിലെത്താൻ സാധ്യത. നായകൻ കെ എൽ രാഹുലും ക്വിന്റൺ ഡികോകും മികച്ച തുടക്കം നൽകിയാൽ ലഖ്നൗവിന് കാര്യങ്ങൾ എളുപ്പമാകും.
പവർപ്ലേയിലെ മെല്ലെപ്പോക്കും വിക്കറ്റ് വീഴ്ചയുമാണ് ഇരു ടീമിനെയും അലട്ടുന്ന പ്രധാന പ്രശ്നം. പവർപ്ലേയിൽ ഏറ്റവും കുറഞ്ഞ റൺശരാശരിയുള്ള രണ്ടാമത്തെ ടീമാണ് ഡൽഹി. ആദ്യ ആറ് ഓവറിൽ വിക്കറ്റ് കളയുന്നത് ലഖ്നൗവിനും തിരിച്ചടി. എതിരാളികളുടെ നിരയിൽ വാർണർ കൂടിയെത്തുന്നതോടെ ലഖ്നൗ ബൗളിംഗ് നിരയും ഏറെ കരുതിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക