പാർട്ടി കോൺഗ്രസ്സിൽ സിപിഐ എം നിശ്ചയിച്ച പ്രായപരിധി അനുസരിച്ച് കേന്ദ്ര കമ്മിറ്റിയിൽനിന്നും പൊളിറ്റ്ബ്യൂറോയിൽനിന്നും ഒഴിയുകയാണെങ്കിലും പ്രത്യേക ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയിൽ തുടരുന്ന എസ് ആർ പി വഴികാട്ടിയായി തുടരും.
ഡൽഹിയിലെ എ കെ ജി ഭവനിൽ നിന്ന് തിരുവനന്തപുരത്തെ എ കെ ജി സെന്ററിലേക്ക് കേന്ദ്രീകരിക്കുകയാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം എസ് ആർ പി .
പാർടി ചരിത്രത്തിൽ അഗാധമായ അവഗാഹമുള്ള നേതാവ്, രാഷ്ട്രീയ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. പുതിയ നേതൃത്വത്തെ വാർത്തെടുക്കാൻ മുന്നിൽ നിന്നു. പ്രഭാഷകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലും ശ്രദ്ധേയനായി. എളിമയായ പെരുമാറ്റത്തിലൂടെ സഹപ്രവർത്തകർക്കും സഖാക്കൾക്കും സ്നേഹഭാജനമായി.
കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ പാർടി കോൺഗ്രസിൽ പങ്കെടുത്ത നേതാവാണ്–- 16 തവണ.
ആറുപതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിനുടമ. വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി.
1962ൽ മാവേലിക്കരയിൽ അഭിഭാഷകനായെങ്കിലും 1968 മുതൽ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. കേരള സ്റ്റേറ്റ് യുവജന ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. 1974 മുതൽ 78 വരെ കൊല്ലം ജില്ലയിലായിരുന്നു പ്രവർത്തനം.
1974ൽ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. ’80ൽ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി. ’82ൽ സംസ്ഥാന സെക്രട്ടറിയറ്റിൽ. ദേശാഭിമാനി മുഖ്യപത്രാധിപരായും പ്രവർത്തിച്ചു. 1985ൽ കേന്ദ്ര കമ്മിറ്റി ക്ഷണിതാവായി.
1986ൽ കേന്ദ്ര കമ്മിറ്റിയിലും ’89ൽ കേന്ദ്ര സെക്രട്ടറിയറ്റിലും എത്തി. 1991 മുതൽ മൂന്നുപതിറ്റാണ്ടിലേറെയായി പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയിൽ സിപിഐ എമ്മിനെ നയിച്ചു.
1996ൽ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായി. 1999ൽ പ്രസിഡന്റായി. ട്രേഡ് യൂണിയൻ ഇന്റർനാഷണലിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. കെഎസ്വൈഎഫ് നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തതിന് 1969ൽ തിഹാർ ജയിലിലടച്ചു. അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക