പുനെ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
ഐപിഎല്ലിലെ പുതിയ ക്യാപ്റ്റൻമാർ നേർക്കുനേർ വരുന്ന മത്സരമാണിത്. ചെന്നൈ സൂപ്പർ കിംഗ്സിനെ രവീന്ദ്ര ജഡേജയും ഗുജറാത്ത് ടൈറ്റൻസിനെ ഹാർദിക് പാണ്ഡ്യയും നയിക്കുന്നു.
അഞ്ച് കളിയിൽ നാലും ജയിച്ച് ഹാർദിക്കും സംഘവും എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ആദ്യ നാല് കളിയും തോറ്റെങ്കിലും അതിശക്തമായി വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുക.
ശുഭ്മാൻ ഗില്ലും അഭിനവ് മനോഹറും ഡേവിഡ് മില്ലറും രാഹുൽ തെവാത്തിയയും ഉണ്ടെങ്കിലും ഹാർദിക്കിന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നുണ്ട് ടൈറ്റൻസ്. റാഷിദ് ഖാനും മുഹമ്മദ് ഷമിയും ലോക്കി ഫെർഗ്യൂസനും നയിക്കുന്ന ബൗളിംഗ് നിരയിൽ ആശങ്കയില്ല.
അതേസമയം റോബിൻ ഉത്തപ്പയും ശിവം ദുബെയും തകർത്തടിച്ചതാണ് തുടക്കത്തിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ചെന്നൈയുടെ തലവര മാറ്റിയത്. റുതുരാജ് ഗെയ്ക്വാദും മോയീൻ അലിയും അമ്പാട്ടി റായുഡുവും മികവിലേക്ക് എത്തിയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.
മധ്യനിരയ്ക്ക് കരുത്തായി മുന്‍ നായകന് എം എസ് ധോണിയുമുണ്ട്. രവീന്ദ്ര ജഡേജയുടെയും ഡ്വെയ്ന്‍ ബ്രാവോയുടേയും ഓൾറൗണ്ട് മികവിനപ്പുറം ചെന്നൈയുടെ ബൗളിംഗ് ദുർബലമാണെന്നത് ഭീഷണിയാണ്.
ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്ത് കൂടുതൽ ജയം നേടിയ വേദിയാണെങ്കിലും ടോസ് കിട്ടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക