വേനൽ മഴയിൽ നനഞ്ഞു കുതിർന്ന് കേരളം. ലഭിക്കേണ്ടതിനെക്കാൾ നൂറ്റിപതിനെട്ടു ശതമാനം അധികം മഴയാണ് മാർച്ച് ഒന്നുമുതൽ ഇതുവരെ പെയ്തിറങ്ങിയത്. വരുന്ന അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലും ശക്തമായ കാറ്റുമായി വേനൽമഴ സംസ്ഥാനത്ത് തകർത്തു പെയ്യുകയാണ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 17 വരെ സംസ്ഥാനത്ത് 190.5 മില്ലീമീറ്റർ മഴ കിട്ടി. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനെക്കാൾ 118 ശതമാനം അധികമാണിത്. ഏറ്റവും കൂടുതൽ മഴ കിട്ടിയത് കാസർകോടാണ്, 173.7 മില്ലീമീറ്റർ. 453 ശതമാനം അധികം മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. മധ്യകേരളത്തിൽ ഏറ്റവും അധികം മഴ പെയ്തത് എറണാകുളം ജില്ലയിലാണ്. സാധാരണയെക്കാൾ 227 ശതമാനം അധികം മഴ ലഭിച്ചു.
തെക്കൻ ജില്ലകളിൽ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത് ,446.7 മില്ലീമീറ്റർ ,177 ശതമാനം അധികം മഴയാണിത്.14 ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു.പരക്കെയുള്ള മഴ വേനലിന്റെ രൂക്ഷത കുറയാനും സംഭരണികളിലേക്കുള്ള നീരൊഴുക്ക് കൂടാനും കാരണമായിട്ടുണ്ട്. ആവർത്തിക്കുന്ന ചക്രവാത ചുഴികളാണ് മഴ ശക്തമാക്കാൻ കാരണം .വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇടിമിന്നൽ ജാഗ്രതാ നിർദേശവും ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക