ചെന്നൈ: അക്ഷരമാല തെറ്റിച്ചതിന് ആറ് വയസുകാരനെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയിപ്പോള്‍ അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇംഗ്ലീഷ്, തമിഴ് അക്ഷരങ്ങള്‍ തെറ്റിച്ചെഴുതിയതിന് കുട്ടിയെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ചാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിക്ക് സുഖമില്ലെന്ന് അധ്യാപകര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കൂട്ടിക്കൊണ്ടുപോകാന്‍ സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടി അവശനിലയിലായിരുന്നെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.
ഇംഗ്ലീഷ് അധ്യാപിക മോണോ ഫെറാര, തമിഴ് അധ്യാപിക പ്രിന്‍സി, ക്ളാസ് ടീച്ചര്‍ ഇന്ത്യാനാവന്‍ എന്നിവര്‍ക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തമിഴ് അധ്യാപിക പ്രിന്‍സിയാണ് ക്രൂരമായി തല്ലിയതെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.
മൂന്ന് അധ്യാപകരെയും തിരുവികെ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 323, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക