വയനാട്: മാനന്തവാടിസബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ആത്മഹത്യയിൽ വകുപ്പുതല നടപടി. മാനന്തവാടി സബ് ആർടി ഓഫീസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെ കോഴിക്കോട് ആർടി ഓഫീസിലേക്ക് സ്ഥലം മാറ്റി.
സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പിലും ഡയറിക്കുറിപ്പിലും അജിതകുമാരിയുടെ പേരുണ്ടായിരുന്നു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ രാജീവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം 6 നാണ് സീനിയർ ക്ലർക്ക് പിഎ സിന്ധുവിനെ എള്ളുമന്ദത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.
ജോലി സംബന്ധമായി അജിത കുമാരിയും സിന്ധുവും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. അന്വേഷണ വിധേയമായി നേരത്തെ അജിത കുമാരിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു.
അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വയനാട് ആർടിഒയെ നേരിൽ കണ്ടത്. തിരിച്ച് ഓഫീസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് സൂചന.
പൊലീസ് കണ്ടെത്തിയ ഡയറിയിൽ മറ്റ് രണ്ട് സഹപ്രവർത്തകരുടെ പേരുകളും ഉണ്ട്. കൈകൂലിക്കും കള്ളതരങ്ങൾക്കും കൂട്ടുനിൽക്കാത്തവർ സർക്കാർ ജോലിക്ക് നിൽക്കരുതെന്ന ഡയറിയിലെ വരികൾ മോട്ടോർ വാഹനവകുപ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധുവിന്റെ ഡയറിയിൽ അജിത കുമാരിയടക്കമുള്ളവരെ കുറിച്ച് പരാമർശമുണ്ടെന്ന് പൊലീസ് പറഞ്ഞു. സിന്ധു തൂങ്ങി മരിച്ച എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്നാണ് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയത്.
ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചു വെച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച ചില സഹപ്രവർത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സിന്ധുവിനെ ഓഫീസിനുള്ളിൽ വെച്ച് ഉദ്യോഗസ്ഥർ പരസ്യമായി അപമാനിച്ചത് അറിയാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്ബി പ്രദീപ് പറഞ്ഞു. തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സിന്ധുവും മറ്റ് 4 സഹപ്രവർത്തകരും വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നു.
ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. ഓഫീസിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ലെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്.
മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പി എ ജോസ് നൽകിയ പരാതിയിൽ മാനന്തവാടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക