താര സംഘടനയിലെ കാരണവന്മാര്ക്ക് മാത്രം വെളിവ് വയ്ക്കാതെ ഇരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച് നടന് ഹരീഷ് പേരടി. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
നമ്മളൊക്കെ ഈ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചും നാടകം കളിച്ചും ഒക്കെ വന്ന ആളുകളാണ്. അപ്പോള്‍ ഇതിനുള്ളില്‍ ഒരു ലക്ഷം രൂപയും നല്കി സംഘടനയില്‍ കയറി വന്നത് അബദ്ധമായി എന്ന് എനിക്ക് ഇപ്പോള്‍ തോന്നുകയാണ്.
മറ്റു ചില ആളുകള്‍ ഉണ്ട്. അവരുടെ നിലപാടുകളാണ് ഇവിടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ല. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും കരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത്? അതാണ് അന്വേഷിക്കേണ്ടത്.
ഇന്നലെ മണിയന്‍പിള്ള രാജു ചേട്ടന് പറഞ്ഞത് ഒരാള്‍ പോയാല്‍ പകരം ഒരാള്‍ വരുമത്രെ. എട്ടുവീട്ടില്‍ പിള്ളമാര്‍ പറയുന്ന വര്‍ത്തനമാണത്. ഇവരാരും പത്രം വായിക്കില്ല എന്ന് തോന്നുന്നു. ചരമ കോളങ്ങളും സിനിമ കോളങ്ങളും മാത്രം വായിച്ചു പോകുകയാണോ എന്ന് സംശയമുണ്ട്. കാരണം, ഇവരൊക്കെ ആദരാഞ്ജലികളും സിനിമയുടെ വാര്‍ത്തകളും മാത്രമാണ് പങ്കുവയ്ക്കുന്നത്. അല്ലാതെ പൊതു സമൂഹവുമായി ബന്ധപ്പെട്ട ഒന്നും പങ്കുവയ്ക്കുന്നതായി ഞാന്‍ കാണാറില്ല.
ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാബുരാജിനെ ഇവര്‍ക്കിടയില്‍പെടുത്താന്‍ കഴിയില്ല എന്നുമാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക