കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ കൂൾബാറിൽ വിറ്റ ഷവർമയിൽ ഭക്ഷ്യ വിഷബാധക്ക് (food poisoning) കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്ന് (Shigella bacteria) ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ. വി അറിയിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി.
ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി ദേവനന്ദ മരിച്ചിരുന്നു. ദേവനന്ദയുൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവർമ കഴിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷവർമ കഴിച്ച അമ്പതോളം പേർക്ക് അസ്വസ്ഥതയുണ്ടായി. അതിൽ ദേവാനന്ദ ഉൾപ്പെടെയുള്ള ചിലരുടെ നില ഗുരുതരമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലാണ് വിദ്യാർഥികളടക്കമുള്ളവർ ഷവർമ കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിൽ ഇറച്ചി ഉൾപ്പെടെ സൂക്ഷിക്കുന്ന ഫ്രീസർ വൃത്തിഹീനമായിരുന്നെന്നും പൊലീസ് കണ്ടെത്തി. പരിയാരത്ത് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക