ചെന്നൈ: ദലിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ രണ്ടുപേര്‍ അറസ്റ്റില്‍.
25കാരനായ വിഗ്നേഷ് മരിച്ച സംഭവത്തിലാണ് സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പൊന്‍രാജ്, റൈറ്റര്‍ മനാഫ് എന്നിവര്‍ അറസ്റ്റിലായത്. സബ് ഇന്‍സ്പെക്ടര്‍ പുഗഴം പെരുമാള്‍, ഹോംഗാര്‍ഡ് ദീപക് എന്നിവര്‍ സസ്പെന്‍ഷനിലാണ്.
ഏപ്രില്‍ 18ന് രാത്രിയാണ് വിഗ്നേഷിനെയും സുഹൃത്ത് സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്തിയെന്നും പൊലീസിനെ അക്രമിച്ചുവെന്നും ആരോപിച്ചായിരുന്നു ഇത്. ശേഷം ഗുരുതര പരിക്കുകളോടെയാണ് വിഗ്നേഷിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പൊലീസിന്റെ മര്‍ദനമേറ്റാണ് വിഗ്നേഷ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി. വിഗ്നേഷിന്റെ മൃതദേഹത്തില്‍ വലതുകാലിലെ ഒടിവടക്കം13 മുറിവുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം സമരം ആരംഭിച്ചു.
സംയാസ്പദമായ മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലക്കേസായി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സി.ബി-സി.ഐ.ഡി അന്വേഷണം ഏറ്റെടുക്കുകയും സബ് ഇന്‍സ്പെക്ടര്‍മാരായ പുഗഴം പെരുമാള്‍, ഗണപതി, ആംഡ് റിസര്‍വ് പൊലീസ് കോണ്‍സ്റ്റബിള്‍ കാര്‍ത്തിക്, ഹെഡ് കോണ്‍സ്റ്റബിള്‍ കുമാര്‍, കോണ്‍സ്റ്റബിള്‍ പൊന്‍രാജ്, റൈറ്റര്‍ മനാഫ്, കോണ്‍സ്റ്റബിള്‍ ആനന്ദി, ഹോംഗാര്‍ഡ് ദീപക് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി പൊന്‍രാജിനെയും മനാഫിനെയും അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക