തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് തൃശ്ശൂരിൽ പൂരത്തിന്റെ വെടിക്കെട്ട് പൊട്ടും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താൻ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.
പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ മെയ് 11 ന് പൂര്‍ത്തിയായിരുന്നു. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. അന്നേ ദിവസം രാവിലെ 8 മണിയോടെ നായ്ക്കനാൽ പരിസരത്തു നിന്നും തിരുവമ്പാടിയുംമണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്റെയും എഴുന്നെള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന് മാരാരും കിഴക്കൂട്ട് അനിയന് മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളത്ത് നടന്നത്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക