സ്കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയൻ .
കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം തിരക്കണം. സ്കൂളിലേക്ക് പുറപ്പെട്ട് കുട്ടികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ അടിയന്തിരമായി അക്കാര്യം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കണം.
സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവയും മുറിച്ചു മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക് പോസ്റ്റിന്റെ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക