ന്യൂഡല്‍ഹി: മൊസാംബിക്കില്‍ വൈല്‍ഡ് പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഈ വര്‍ഷം ആദ്യം മലാവിയിലും വൈല്‍ഡ് പോളിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് വളരെ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണൽ ഡയറക്ടർ ഡോ മത്ഷിഡിസോ മൊയ്തി പറഞ്ഞു. 2020-ൽ ആഫ്രിക്കയെ തദ്ദേശീയ വൈൽഡ് പോളിയോ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ മൊസാംബിക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പോളിയോ വൈറസ് ടൈപ്പ് 1 കേസാണ്.അഫ്ഗാനിസ്ഥാനിലും, പാകിസ്ഥാനിലും ഇത് ഇപ്പോഴും കാണപ്പെടുന്നുണ്ടെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊസാംബിക്കിലെ വടക്ക്-കിഴക്കന്‍ ടെറ്റെ പ്രവിശ്യയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ കുട്ടിക്ക് മാര്‍ച്ച് അവസാനത്തോടെ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
2019ല്‍ പാകിസ്ഥാനിലും, ഈ വര്‍ഷം ആദ്യം മലാവിയിലും കണ്ടെത്തിയ സ്ട്രെയിന്‍ തന്നെയാണ് മൊസാംബിക്കിലും കണ്ടെത്തിയതെന്ന് ജീനോമിക് സീക്വന്‍സിംഗ് പരിശോധനയില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക