റിയാദ്: കൊവിഡ് വ്യാപനത്തെ തുടർന്ന് സൗദി പൗരന്മാർക്ക് നിലവിൽ 16 രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തരമ ന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ഇന്ത്യ, ഇന്തോനേഷ്യ, ലബനൻ, തുർക്കി, യമൻ, സിറിയ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്താൻ, വെനസ്വേല, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്നാം, എത്യോപ്യ എന്നീ രാജ്യങ്ങളാണ് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങൾ.
അറേബ്യൻ രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടിന്റെ കാലാവധി ആറ് മാസത്തിൽ കൂടുതലായിരിക്കണമെന്നും ജവാസത്ത് വ്യക്തമാക്കി. അറബ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പാസ്പോർട്ടിന്റെ കാലാവധി മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം.
ആറ് ജി.സി.സി രാജ്യങ്ങളിലെ യാത്രക്ക് സൗദി പൗരന്മാരുടെ ദേശീയ തിരിച്ചറിയൽ കാർഡിന്റെ കാലാവധി മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം. അബ്ഷീർ, തവക്കൽന ആപ്പുകളിൽ ലഭിക്കുന്ന ദേശീയ തിരിച്ചറിയൽ കാർഡുകളുടെ സോഫ്റ്റ് കോപ്പി ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പര്യാപ്തമല്ലെന്നും പ്രിന്റഡ് കാർഡ് തന്നെ വേണമെന്നും ജവാസത്ത് ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക