സ്ത്രീധനത്തിന്റെ പേരിലെ നിരന്തര പീഡനം മൂലം ഉറ്റസുഹൃത്ത് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ച കിരൺകുമാറിന് 10 വർഷം ശിക്ഷ വിധിച്ചതിന്റെ ആശ്വാസത്തിലാണ് വിസ്മയയുടെ ബാല്യകാല സുഹൃത്ത് വിദ്യ മുരളീധർ.
ഒന്നാം വിവാഹ വാർഷികത്തിന് വിസ്മയ, വിദ്യയോട് സങ്കടങ്ങൾ പങ്കു വച്ചതിന്റെ വോയ്സ് ക്ലിപ്പ് കേസിലെ നിർണായക തെളിവായി മാറുകയായിരുന്നു.
എൽകെജി മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് വിദ്യയും വിസ്മയയും. ശിക്ഷ നടപ്പാകുമ്പോഴും വിസ്മയ മരിച്ചുവെന്ന് വിശ്വസിക്കാൻ വിദ്യയ്ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല.
‘‘വിസ്മയയുടെ വിവാഹത്തോടെയാണ് ആ കുടുംബം ഇല്ലാതായത്. ആർക്കും അസൂയ തോന്നിപ്പോകുന്ന വീടായിരുന്നു അത്. സ്നേഹമുള്ള അച്ഛനും അമ്മയും. പരസ്പരം പ്രാണൻ പോലെ സ്നേഹിക്കുന്ന സഹോദരനും സഹോദരിയും.
സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രി, മോണോ ആക്ട് തുടങ്ങി വിസ്മയ പങ്കെടുക്കാത്ത ഇനങ്ങൾ ഉണ്ടായിരുന്നില്ല. മാർഗം കളിക്കും ഒപ്പനയ്ക്കും ഒക്കെ മത്സരിച്ചിരുന്ന ഞങ്ങൾക്ക് യുവജനോത്സവ വേദിയിൽ കൂട്ട് വന്നിരുന്നതും വൈകിയാൽ എന്നെ വീട്ടിൽ കൊണ്ടാക്കിയിരുന്നതുമൊക്കെ അവളുടെ അച്ഛനായിരുന്നു.
സ്വർണത്തിന്റെയും കാറിന്റെയും പേരിൽ നിരന്തരം അപമാനിക്കപ്പെട്ടിരുന്നുവെന്നും അടിക്കുമായിരുന്നുവെന്നും അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. കിരണിന്റെ മുഖം മാറിയാൽ അവൾക്ക് പേടിയായിരുന്നു.
വിസ്മയയുടെ അച്ഛനെപ്പറ്റി ‘‘അയാൾ എന്നെ പറ്റിച്ചതാണ്’’ എന്ന് എപ്പോഴും പറയുമായിരുന്നു. എനിക്ക് അറിയാവുന്ന വിസ്മയ ഒരിക്കലും ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന ആളല്ല.
ഒട്ടും പറ്റില്ലെന്ന് തോന്നിയിട്ടാവണം അവൾ… എല്ലാം മതിയാക്കി വീട്ടിലേക്ക് വരുമെന്ന് എന്നോട് പറഞ്ഞതാണ്.
ട്രിപ്പിൾ ലോക്ഡൗൺ കാരണം അത് നീണ്ടു.വിസ്മയയുടെ അതേ ശബ്ദമാണ് അവളുടെ അമ്മയ്ക്കും.. അവൾ സംസാരിക്കുന്നത് പോലെയാണ് അമ്മയും മറുപടി പറയുന്നത്. മിണ്ടുമ്പോൾ സങ്കടം സഹിക്കാനാവില്ല..’’
പ്രതികരിക്കാൻ ഇവിടെ എഴുതുക