അസം പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രധാന പ്രതി വാഹനാപകടത്തിൽ മരിച്ചു. അസമിൽ കഴിഞ്ഞ ആഴ്ച പൊലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കിയ കേസിലെ പ്രതി ആഷിഖുൽ ഇസ്ലാമാണ് മരിച്ചത്.
പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാളെ മറ്റൊരു പൊലീസ് വാഹനം ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
അപകടത്തിനു ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിച്ചുകഴിഞ്ഞിരുന്നു. ഇന്നലെയാണ് ഇയാൾ അറസ്റ്റിലായത്.
“വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇയാളെ അവിടേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ആഷിഖ് ശ്രമിച്ചു. ആ സമയത്ത് ഇയാളെ മറ്റൊരു പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. രണ്ട് പിസ്റ്റളുകളും ഏഴ് റൗണ്ട് വെടിയുണ്ടകളും വീട്ടിൽ നിന്ന് കണ്ടെടുത്തു.
അക്രമത്തിന്റെ സമയത്ത് അയാൾ ധരിച്ചിരുന്നതായി വിഡിയോ ദൃശ്യങ്ങളിൽ കണ്ട ചുവന്ന ടി-ഷർട്ടും വീട്ടിൽ നിന്ന് കണ്ടെടുത്തു.”- സ്ഥലം എസ്പി ലീന ഡോലേ പറഞ്ഞു.
മെയ് 21നാണ് അസമിൽ പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. അസമിലെ നഗവോണിലുള്ള ബതദ്രവ പൊലീസ് സ്റ്റേഷനാണ് നാട്ടുകാർ അഗ്നിക്കിരയാക്കിയത്. കസ്റ്റഡി മരണമെന്ന ആരോപണമുയർത്തിയായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക