ഡല്‍ഹി: തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ എട്ടുവര്‍ഷംകൊണ്ട് രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ന്നുവെന്നും ഭീകരത, പ്രാദേശികവാദം, അഴിമതി, കുടുംബവാഴ്ച്ച എന്നിവ അവസാനിപ്പിച്ചുവെന്നും മോദി പറഞ്ഞു.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം വിതരണം ചെയ്ത് സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന് മോദി തുടക്കമിട്ടു.
കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് ധനസഹായം ലഭിച്ചു. മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തില്‍ രണ്ടാഴ്ച്ച നീണ്ട ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി വഴിയാണ് ധനസഹായം നല്‍കുന്നത്. ജില്ലാമജിസ്ട്രേറ്റുമാര്ക്കാണ് കുട്ടികളുടെ ചുമതല. ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ സഹായധനമായി ലഭിക്കും.
വിവിധ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ചികില്‍സയ്ക്കും ഉള്‍പ്പെടെ സഹായം ആ സ്ഥാപനത്തിന് നല്‍കും. 6 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ നല്‍കും.
18 മുതല്‍ 23 വയസുവരെ മാസം തോറും ചെലവിന് പ്രത്യേക സ്റ്റൈപന്ഡുണ്ടാകും. 23 വയസ് ആകുമ്പോള്‍ മൊത്തം 10 ലക്ഷം രൂപ ലഭിക്കും. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ് വഴി 5 ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷൂറന്‍സ്. വിദ്യാഭ്യാസവായ്പയ്ക്കും സൗകര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക